സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സക്ക് മാറ്റി വെക്കണം; ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി

Update: 2021-05-05 14:40 GMT

കോഴിക്കോട്: കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാവാതെ തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം ബെഡ്ഡുകള്‍ കൊവിഡ് രോഗികളുടെ ചികിത്സക്കായി മാറ്റി വെക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശിച്ചു. സ്വകാര്യ ആശുപത്രി പ്രതിനിധികളിലെ ചികിത്സാ സൗകര്യങ്ങള്‍ വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം മുന്നോട്ടു വെച്ചത്. ജില്ലയില്‍ രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കേണ്ടതുണ്ട്. ബെഡ്ഡുകളുടേയും വെന്റിലേറ്ററുകളുടേയും ഒഴിവുകളുടെ എണ്ണം ദിവസവും നാല് തവണകളിലായി പുതുക്കി കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിക്കണം. കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള രോഗികളും കോഴിക്കോട് ജില്ലയില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. വിദഗ്ധ ചികിത്സ ലഭ്യമാക്കാര്‍ വെന്റിലേറ്റര്‍ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കണം. ഓരോ ആശുപത്രിയിലും കൊവിഡ് രോഗികളുടെ കാര്യങ്ങള്‍ക്കായി ഹെല്‍പ് ഡെസ്‌ക് തുടങ്ങണം. ഏതെങ്കിലും കാരണവശാല്‍ ചികിത്സ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ മറ്റ് ആശുപത്രികളിലേക്ക് ബന്ധപ്പെട്ട് ചികിത്സ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ഓരോ ആശുപത്രികള്‍ക്കുണ്ട്. ചികിത്സ നിഷേധിക്കുന്ന ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി.ജയശ്രീ യോഗത്തില്‍ പങ്കെടുത്തു.

Similar News