നേഴ്സ് ഡോണയുടെ ഓർമ്മയിൽ കുടുംബം : ചടങ്ങിനുള്ള തുക ദുരിതാശ്വാസനിധിയിലേക്ക്

Update: 2021-05-04 05:43 GMT

തൃശൂർ:പെരുങ്ങോട്ടുകരയില്‍വെച്ച് ഒരു വര്‍ഷം മുമ്പ് 108 ആമ്പുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ട നേഴ്‌സ് ഡോണയുടെ ഓര്‍മ ദിനത്തോടനുബന്ധിച്ച് കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകി. ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്താനിരുന്ന ചടങ്ങുകള്‍ ഒഴിവാക്കി ആ തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി കുടുംബം മാറ്റിവെയ്ക്കുകയായിരുന്നു.

ഡോണയുടെ പിതാവ് താണിക്കല്‍ ചമ്മണത്ത് വര്‍ഗ്ഗീസും സഹോദരന്‍ വിറ്റോയും ചേര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ജില്ലാ കലക്ടര്‍ എസ് ഷാനവാസിന് കൈമാറി. കഴിഞ്ഞ മെയ് നാലിനാണ് അത്യാസന്ന നിലയിലുള്ള രോഗിയുടെ അടുത്തേക്ക് പോകുന്ന വഴി 108 ആമ്പുലന്‍സ് മറിഞ്ഞ് പെരിങ്ങോട്ടുകര സ്വദേശിനി ഡോണ മരിച്ചത്. അന്തിക്കാട് ആശുപത്രിയില്‍ മെഡിക്കല്‍ ടെക്‌നീഷ്യയായിരുന്നു. ജോലി കിട്ടി ഒരുമാസത്തിനുള്ളില്‍ നടന്ന അപകടത്തില്‍ ഡോണ മരണപ്പെട്ടത് കുടുംബത്തിനെയും നാടിനെയും കണ്ണീരിലാഴ്ത്തിയിരുന്നു. മകളുടെ ഓര്‍മദിനത്തോടനുബന്ധിച്ച് കോവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പിതാവ് വര്‍ഗ്ഗീസ് പ്രതികരിച്ചു. പെരിങ്ങോട്ടുകരയിലെ സ്വകാര്യ ഡയാലിസിസ് യൂണിറ്റിനും കുടുംബം തുക സംഭാവന ചെയ്തു. മകളുടെ ഓര്‍മദിവസമായ മെയ് നാലിന് ഡയലിസിസിന് എത്തുന്നവര്‍ക്ക് തികച്ചും സൗജന്യമായി നടത്താനുള്ള സംഭാവനയാണ് കുടുംബം നല്‍കിയത്. അസി. കലക്ടർ സുസിയാൻ അഹമ്മദ്, ഡി പി എം ഡോ. ടി.വി സതീശൻ എന്നിവർ സന്നിഹിതരായിരുന്നു.

Similar News