അരീക്കോട്: കിഴുപറമ്പ് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ മരങ്ങൾ അന്യായമായി മുറിച്ച് കടത്തി. പഞ്ചായത്ത് ബോർഡിലോ, ആശുപത്രി വികസന സമിതിയിലോ ആലോചിക്കാതെയും കൂടിയാലോചന നടത്താതെയുമാണ് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മേൽനോട്ടത്തിൽ മുറിച്ച് നീക്കിയത്.
കൊവിഡ് രോഗികൾക്കായി പ്രത്യേക ഷെഡ് നിർമ്മിക്കാനായി മരം മുറിച്ച് മാറ്റിയ തെന്നാണ് പഞ്ചായത്ത് ഭരണ സമിതിയുടെ വിശദീകരണം. എന്നാൽ ബോർഡിൽ ചർച്ച ചെയ്യാതെ എങ്ങനെയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് പ്രതിപക്ഷവും ചോദിക്കുന്നു. പതിനായിരം രൂപയിൽ കൂടുതൽ സംഖ്യയുടെ പദ്ധതി നടപ്പിലാക്കുമ്പോൾ പഞ്ചായത്ത് ബോർഡ് അറിഞ്ഞിരിക്കണമെന്നാണ് വ്യവസ്ത. അത്യാവശ്യ ഘട്ടങ്ങളിൽ അവൈലബിൾ അംഗങ്ങളുടെ യോഗം ചേരുകയോ, ഗൂഗിൾ മീറ്റ് നടത്തുകയോ വേണം. കൂടാതെ പൊതു യിടങ്ങളിലെ മരം മുറിക്കുന്നതിന് ജില്ല ഫോറസ്ട്രിവകുപ്പിൻ്റെ അനുമതിയും ആവശ്യമാണ്. ഇവയൊന്നും പാലിക്കാതെ കിഴുപറമ്പ് പഞ്ചായത്ത് ഭരണസമിതി ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കാനാവില്ലന്ന് പ്രതിപക്ഷ അംഗം കെ വി ഷഹർബാൻ പറഞ്ഞു. പദ്ധതിയെക്കുറിച്ച് ബോർഡിൽ ചർച്ച ചെയ്തിട്ടില്ലന്നും എന്നാൽ ആശുപത്രി വളപ്പിൽ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മരംമുറിച്ച് സ്ഥലം നിരപ്പാക്കിയതിൻ്റെ ബില്ല് പഞ്ചായത്തിൽ നിന്നും കൈപറ്റിയതായും സെക്രട്ടറി പറഞ്ഞു.