കൊവിഡ് ചികിത്സക്കായി ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള 20 മെഡിക്കല്‍ കോളജുകളും
തൃശൂർ: ആരോഗ്യ സര്‍വ്വകലാശാലയുടെ കീഴിലുള്ള 20 സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ എല്ലാ സൗകര്യങ്ങളും കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുവാന്‍ ആരോഗ്യ സര്‍വ്വകലാശാലയുടെ 64 ആമത് ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അതിനനുസരിച്ചുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കുന്നതിനായി സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്മെന്‍റ് പ്രതിനിധികളുടെയും അടിയന്തര യോഗം നാളെ ചേരും. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും കോവിഡ് ചികിത്സക്കായി ഇപ്പോള്‍ തന്നെ ഉപയോഗിച്ചു വരികയാണ്.
കോവിഡ് ചികിത്സയ്ക്ക് ഏറ്റവും അനിവാര്യമായ ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും സൃഷ്ടിക്കുന്നതിന് വേണ്ടി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള അവസാന വര്‍ഷ പരീക്ഷകള്‍ മെയ് മാസം തന്നെ നടത്തുമെന്നും മറ്റ് പരീക്ഷകള്‍ ജൂണ്‍ മാസത്തിൽ നടത്തുമെന്നും രജിസ്ട്രാർ അറിയിച്ചു. തിയറി ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും. വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ നിന്നോ വീടുകളില്‍ നിന്നോ ഓൺലൈനായി ക്ലാസുകളിൽ പങ്കെടുക്കാം. അത്യാവശ്യം പ്രാക്ടിക്കല്‍ / ക്ലിനിക്കല്‍ ക്ലാസുകള്‍ ചെറിയ ഗ്രൂപ്പുകളിലായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണം. ആരോഗ്യ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മലിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ പങ്കെടുത്തു.