മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല

Update: 2021-03-31 04:01 GMT

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുസരണയുള്ള കുട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവസരം കിട്ടിയപ്പോഴെല്ലാം നരേന്ദ്ര മോദിയെ പുകഴ്ത്തുകയാണ് പിണറായി ചെയ്തത്. ലാവ്‌ലിന്‍ കേസ് 28 തവണ മാറ്റിവെക്കുന്നതിലായിരുന്നു പിണറായിക്ക് താത്പര്യം. പിണറായി വിജയനും നരേന്ദ്ര മോഡിയു ഭായിഭായി കളിക്കുകയാണ്. കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് വേണ്ട ഒന്ന് വാങ്ങിയെടുത്തില്ല. സ്വര്‍ണക്കടത്ത് കേസ് ബിജെപിയുമായി ചേര്‍ന്ന് അട്ടിമറിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

വ്യാജ വോട്ട് ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാലു ലക്ഷത്തി മുപ്പതിനാലായിരം വ്യാജ വോട്ടുകളുണ്ടെന്നും ഇത് സംബന്ധിച്ച് താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. വെബ്‌സൈറ്റിലും ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെട്ടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ കള്ളക്കളിക്കുള്ള തെളിവാണിത്. സര്‍ക്കാരുമായി ഇഎംസിസി ഒപ്പിട്ട ധാരണാപത്രം ഇപ്പോഴും റദ്ദാക്കിയിട്ടില്ല. വീണ്ടും അധികാരത്തില്‍ വന്നാല്‍ കരാര്‍ നടപ്പാക്കാന്‍ വേണ്ടിയാണ് ധാരണാപത്രം റദ്ദാക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

Similar News