മോദിയുടെ സന്ദര്‍ശനം അവസാനിച്ചയുടന്‍ ഇസ്രായേല്‍ ആക്രമണം; എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് അസദുദ്ദീന്‍ ഉവൈസി

Update: 2026-02-28 11:35 GMT

ഹൈദരാബാദ്: '10 ദശലക്ഷം ഇന്ത്യന്‍ പൗരന്മാര്‍ ഗള്‍ഫ് രാജ്യങ്ങളിലാണ് താമസിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനം അവസാനിച്ചയുടന്‍ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ സാധാരണ പൗരന്മാര്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നത്?. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി ചോദിച്ചു.

ബഹ്റൈനും ഖത്തറും ആക്രമിക്കപ്പെട്ടു, സൗദി അറേബ്യയും ആക്രമിക്കപ്പെടാം.നമ്മള്‍ എപ്പോഴും നിഷ്പക്ഷത പാലിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ നമ്മുടെ 80 വര്‍ഷത്തെ നിഷ്പക്ഷതയുടെ പാരമ്പര്യത്തിന് എന്ത് സംഭവിച്ചുവെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായ മോദി മനസ്സിലാക്കണം. വളരെ തെറ്റായ ഒരു സന്ദേശമാണ് മോദി നല്‍കിയത്. പ്രധാനമന്ത്രിയും ബിജെപിയും ഉത്തരം നല്‍കേണ്ട ചോദ്യങ്ങളാണിവ. ഇന്ത്യ തങ്ങള്‍ക്കൊപ്പമാണെന്ന് ലോകത്തെ അറിയിക്കാനും അക്രമിക്കാനും ഇസ്രായേല്‍ പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനം ഉപയോഗിച്ചു. ഇത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് നേരത്തെ അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തിയിരുന്നു. ഗസയിലെ സ്ഥിതി വളരെ ഗുരുതരമായിരിക്കുന്ന സമയത്ത് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത് ഫലസ്തീനുള്ള ഇന്ത്യയുടെ ചരിത്രപരമായ പിന്തുണയോടുള്ള വഞ്ചനയാണെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സ്'ല്‍ അദ്ദേഹം കുറിച്ചു.

ഇസ്രായേല്‍ പ്രധാനമന്ത്രി യുദ്ധകുറ്റവാളിയാണ്. അത്തരമൊരു നേതാവിനെ കാണുന്നത് ഇന്ത്യയുടെ സ്ഥാപിത വിദേശനയത്തിന് വിരുദ്ധമാണ്. നിങ്ങള്‍ 15 മിനിറ്റെങ്കിലും ഗസയില്‍ പോയി അവിടെ നടക്കുന്ന കൂട്ടക്കൊല കാണണമെന്നും മോദിയോട് ഉവൈസി പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിക്കുമെന്നും അത് സൈനിക നടപടിയിലേക്ക് നയിച്ചേക്കാമെന്നും ഉവൈസി ആശങ്ക പ്രകടിപ്പിച്ചിരുന്നു. 'സയണിസം തുലയട്ടെ' എന്ന മുദ്രാവാക്യത്തോടെയാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

Tags: