വസന്ത ഭൂമി വാങ്ങിയത് ചട്ടംലംഘിച്ചെന്ന് ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട്

Update: 2021-01-14 03:50 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ ആത്മഹത്യ ചെയ്യാനിടയാക്കിയ തര്‍ക്കഭൂമി വസന്ത വാങ്ങിയത് ചട്ടംലംഘിച്ചെന്ന് റിപ്പോര്‍ട്ട്. ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ പോലിസ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. 40 വര്‍ഷം മുമ്പ് ലക്ഷംവീട് കോളനി നിര്‍മ്മാണത്തിനായി അതിയന്നൂര്‍ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ പലര്‍ക്കും പട്ടയം അനുവദിച്ചിരുന്നു. ഇതില്‍ സുകുമാരന്‍ നായര്‍ എന്നയാള്‍ക്ക് അനുവദിച്ച പട്ടയ ഭൂമിയാണ് കൈമാറ്റം ചെയ്ത് വസന്തയുടെ കൈവശം എത്തിയതെന്നാണ് തഹസില്‍ദാറുടെ കണ്ടെത്തല്‍.

ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ടാണ് പോലിസ് അന്വേഷണത്തിന് ജില്ലാ കലക്ടര്‍ നവ്ജ്യോത് ഖോസെ നിര്‍ദ്ദേശം നല്‍കിയത്. ഭൂമി വസന്തയുടേതാണെന്നും ഇത് രാജന്‍ കൈയ്യേറിയതാണെന്നും തഹസില്‍ദാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വസന്തയുടെ പേരിലുള്ള ഭൂമി പുറമ്പോക്ക് ഭൂമിയല്ലെന്നും സര്‍ക്കാര്‍ പട്ടയം അനുവദിച്ച ഭൂമിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2006ല്‍ സുഗന്ധി എന്ന സ്ത്രീയില്‍ നിന്നും പണം നല്‍കിയാണ് വസന്ത ഭൂമി വാങ്ങിയത്. ഈ മൂന്ന് സെന്റ് ഭൂമി രാജന്‍ കയ്യേറി ഷെഡ് കെട്ടിയതെന്നാണ് കണ്ടെത്തല്‍.

പട്ടയ ഭൂമിയുടെ വില്‍പ്പന സംബന്ധിച്ച് സര്‍ക്കാര്‍ ഒന്നിലധികം ഉത്തരവിറക്കിയിട്ടുണ്ട്. ലക്ഷം വീടിന് അനുവദിച്ച ഭൂമി വസന്ത വാങ്ങിയത് നിയമാനുസൃതമാണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് തഹസില്‍ദാര്‍ ശുപാര്‍ശ ചെയ്തത്. ഇതേ തുടര്‍ന്നാണ് ഇക്കാര്യം പരിശോധിക്കണമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഘോസ ലാന്റ് റവന്യൂ കമ്മീഷണറോടാവശ്യപ്പെട്ടത്. കൈയേറിയ ഭൂമിയില്‍ തന്നെയാണ് രാജന്റെ മക്കള്‍ ഇപ്പോഴും താമസിക്കുന്നത്.

Similar News