പാലത്തായി: ഐജി ശ്രീജിത്തിനെ മാറ്റിയതോടെ അന്വേഷണം അട്ടിമറിക്കാന്‍ പുതിയ നീക്കങ്ങളുമായി പ്രതിഭാഗം
പിസി അബ്ദുല്ല
കണ്ണൂര്‍: ബിജെപി നേതാവ് കുനിയില്‍ പത്മരാജൻ പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസ് അന്വേഷണച്ചുമതലയില്‍ നിന്ന് ക്രെെംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെ നീക്കം ചെയ്ത് പുതിയ സംഘം അന്വേഷണമാരംഭിച്ചതോടെ കേസ് അട്ടിമറിക്കാനുള്ള പുതിയ തന്ത്രങ്ങളുമായി പ്രതിഭാഗം രംഗത്ത്. ഹെെക്കോടതി നിര്‍ദ്ധേശ പ്രകാരം നിയോഗിച്ച പുതിയ സംഘത്തിന്‍റെ അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങിയതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ക്രെെംബ്രാഞ്ച് തുടരന്വേഷണത്തിന് തടയിടാനാണു ശ്രമം.
പാലത്തായി ബാലികാ പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും, പ്രതിയായ പത്മരാജന്‍റെ ഭാര്യയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പത്മരാജന്‍റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതേ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാനും നീക്കമുണ്ട്.
കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും കേസ് ഇപ്പോൾ അന്വേഷിക്കുന്നത് സംസ്ഥാന സർക്കാരിന്‍റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാണെന്നും ബിജെപിയുടെ പുതിയ ആരോപണം.
തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് പ്രതിയുടെ ഭാര്യ മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നത്.
ഇരയുടെ മാതാവിന്റെ ആവശ്യം പരിഗണിച്ചാണ് ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ പാലത്തായി കേസന്വേഷണത്തില്‍ നിന്നു മാറ്റിയത്. കോസ്റ്റല്‍ എഡിജിപി ജയരാജന്‍റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
പുതിയ സംഘത്തിന്‍റെ അന്വേഷണത്തില്‍ പ്രതിക്കെതിരായ സുപ്രധാന തെളിവുകള്‍ ലഭിച്ചതായാണു സൂചന. ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ നടന്ന കേസ് അട്ടിമറിയുടെ വ്യക്തമായ വിവരങ്ങളും പുതിയ ക്രെെംബ്രാഞ്ച് സംഘത്തിനു ലഭിച്ചിട്ടുണ്ട്.
ഇതോടെയാണ് പ്രതിയുടെ കുടുംബം സിബിഐ അന്വേഷണ ആവശ്യവുമായി രംഗത്തു വന്നത്.
കേസ് അട്ടിമറിക്കാന്‍ കൂട്ടു നിന്ന ഐജി ശ്രീജിത്തിനെ മാറ്റണമെന്ന ആവശ്യം വിവിധ തലങ്ങളില്‍ ശക്തമായി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ ചെവിക്കൊണ്ടിരുന്നില്ല. ഒടുവില്‍ ഇരയുടെ മാതാവ് ഹെെക്കോടതിയെ സമീപിക്കുകയായിരുന്നു.
ശ്രീജിത്തിന്‍റെ കീഴിലുള്ള അന്വേഷണ സംഘത്തെ മുഴുവന്‍ മാറ്റാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. സംഘത്തിലുള്ള മുഴുവന്‍ ആളുകളെയും മാറ്റി രണ്ടാഴ്ച്ചക്കകം പുതിയ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ധേശിച്ചതിനെ തുടര്‍ന്നാണ് രണ്ടാഴ്ച മുന്‍പ് പുതിയ സംഘത്തെ നിയോഗിച്ചത്.
ഐ.ജി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കേസിനെ അട്ടിമറിച്ചുവെന്നും പ്രതിക്ക് സഹായകമായ അന്വേഷണമാണ് നടത്തിയതെന്നുമാണ് കുട്ടിയുടെ മാതാവ് ഹെെക്കോടതിയില്‍ വ്യക്തമാക്കിയത്. കട്ടിയുടേതായി നല്‍കിയ പല മൊഴികളും യഥാത്ഥത്തില്‍ കുട്ടി നല്‍കിയിട്ടില്ല. കട്ടിയുടെ മൊഴികളൊന്നും പോക്‌സോ നിയമത്തിന്റെ സെക്ഷന്‍ 24 പ്രതിപാദിക്കുന്ന തരത്തില്‍ ഓഡിയോ റിക്കോര്‍ഡ് നടത്താതിരിക്കുകയും കോടതിയില്‍ സമര്‍പ്പിച്ച മൊഴിയില്‍ മാറ്റം വരുത്തുകയും ചെയ്തു.
24.04.2020ല്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കട്ടിയുടെ മൊഴി എടുക്കുന്നത് 80 ദിവസത്തിന് ശേഷം കുറ്റപത്രം നല്‍കുന്നതിന്റെ തലേന്ന് മാത്രമാണ്. പ്രതിയുടെ കസ്റ്റഡി വാങ്ങാന്‍ ക്രൈം ബ്രാഞ്ച് തയ്യാറായില്ല. കട്ടിയുടെയും പ്രധാന സാക്ഷിയുടെയും സെക്ഷന്‍ 164 പ്രകാരമുള്ള മൊഴിയും കോടതിയില്‍ സമര്‍പ്പിച്ചില്ല. കുട്ടിയുടെ മെഡിക്കല്‍ പരിശോധനാ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചില്ല.
മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടറെ സാക്ഷി പട്ടികയില്‍ ചേര്‍ത്തില്ല. കുട്ടിക്കെതിരെ ഐ.ജി യുടേതായ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. പ്രതിയോട് കുട്ടികള്‍ക്കും പിടിഎയ്ക്കും വിരോധമുണ്ടായിരുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ഈ കേസില്‍ യാതൊരു ആവശ്യവുമില്ലാത്ത മൊഴികള്‍ കോടതിയില്‍ സമര്‍പ്പിച്ച് പോക്‌സോ ഒഴിവാക്കി കുറ്റപത്രം നല്‍കി പ്രതിക്ക് ജാമ്യം ലഭിക്കാന്‍ അവസരമൊരുക്കി. കുട്ടിയുടെ മൊഴി തെറ്റായി എഴുതിച്ചേര്‍ത്ത് കുട്ടി കള്ളം പറയുന്നതായി കോടതിയില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കി.
കുട്ടിക്ക് മാനസിക പിന്തുണ നല്‍കാന്‍ എന്ന പേരില്‍ പോലീസ് ചുമതലപ്പെടുത്തിയ കൗണ്‍സിലര്‍മാര്‍ കട്ടിയോട് അശ്ലീലം സംസാരിക്കുകയും പ്രതിക്കെതിരെ മൊഴി പറയുന്നതില്‍ നിന്ന് കുട്ടിയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. അന്വേഷണ സംഘത്തിനെതിരെയും കൗണ്‍സിലര്‍മാര്‍ക്കെതിരെയും മുഖ്യമന്ത്രിക്കും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ് ഇരയുടെ മാതാവ് ഹെെക്കോടതിയെ അറിയിച്ചത്.

