അനധികൃത പ്രചാരണ സാമഗ്രികൾക്കെതിരെ കർശന നടപടി-തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകൻ
തൃശൂർ: ജില്ലയിൽ വർദ്ധിച്ചു വരുന്ന അനധികൃത പ്രചാരണ സാമഗ്രികൾ ക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് ജില്ലയിലെ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകൻ വി രതീശൻ പറഞ്ഞു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡീഫേസ്മെന്റ് അനിയന്ത്രിതമായി വർധിക്കുന്നു.ഇത് കർശനമായി നിരുത്സാഹപെടുത്തണം.
നഗരപരിധിയിലും
മറ്റു പ്രദേശങ്ങളിലും അനിയന്ത്രിതമായി സ്ഥാപിക്കുന്ന കൊടി-തോരണങ്ങൾ ബാനറുകൾ,പോസ്റ്ററുകൾ എന്നിവ നീക്കം ചെയ്യുന്നതിനുള്ള ചിലവ് അതത് സ്ഥാനാർഥികളിൽ നിന്നും ഈടാക്കുമെന്നും, ഒരിക്കൽ നീക്കം ചെയ്ത പ്രചാരണസാമഗ്രികൾ ഏതാനും മണിക്കൂറിനുള്ളിൽ വീണ്ടും സ്ഥാപിക്കുന്ന പ്രവണതയും വ്യാപകമായി കാണുന്നുണ്ടെന്നും പൊതു നിരീക്ഷകൻ പറഞ്ഞു.
പ്രധാന കവലകളിലും, പൊതു സ്ഥലങ്ങളിലും, വൈദ്യുതി പോസ്റ്റുകളിലും, സൈൻ ബോർഡുകളിലും അപകടകരമാം വിധം ജ നങ്ങളുടെ കാഴ്ച മറച്ചു കൊണ്ട് ഫ്ലക്സുകളും മറ്റും സ്ഥാപിക്കുന്നു എന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് പറഞ്ഞു. തൃശൂർ കോർപറേഷൻ, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളിൽ നിന്നും ധാരാളമായി പരാതി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാത്രികാലങ്ങളിലാണ് കൂടുതലായി ഇവ സ്ഥാപിക്കുന്നത് എന്നതിനാൽ പോലീസ് സഹായത്തോടെ പട്രോളിംഗ് നടത്തി അനധികൃത സാമഗ്രികൾ എടുത്ത് മാറ്റുമെന്നും, ഇതിനായി കോർപറേഷന്റെയും, ജില്ലാ പഞ്ചായത്തി ന്റെയും വാഹനങ്ങൾ ഉപയോഗപെടുത്തുമെന്നും കലക്ടർ പറഞ്ഞു.48 മണിക്കൂറിനുള്ളിൽ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് സ്ഥാപിച്ച കൊടി തോരണങ്ങളും മറ്റും മാറ്റുമെന്നും, അതിനു ശേഷം നിയമ നടപടികളുമായി മുന്നോട്ട് പോകാമെന്നും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധി കൾ അറിയിച്ചു.യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ യു ഷീജ ബീഗം, ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് നോഡൽ ഓഫീസർ സി ലതിക, എം സി സി നോഡൽ ഓഫീസർ സുലൈഖ ബീവി, തഹസീൽദാർമാർതുടങ്ങിയവർ പങ്കെടുത്തു.
