കോഴിക്കോട്: കോഴിക്കോട്-അത്തോളി-ഉള്ളിയേരി റോഡിന് കിഫ്ബി അനുമതിയായി. പി.യു.കെ.സി റോഡ് (പുതിയങ്ങാടി- ഉള്ളിയേരി- കുറ്റ്യാടി-ചൊവ്വ) എന്നാണ് ഈ റോഡിൻറ യഥാർത്ഥ പേര്. ബാലുശ്ശേരി എലത്തൂർ മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന പുതിയങ്ങാടി മുതൽ ഉള്ളിയേരി വരെയുള്ള 17.192 കി.മി ദൂരത്തിൽ നവീകരിക്കുന്ന ആദ്യ റീച്ചിനാണ് ഇന്നത്തെ കി ഫ്ബി ബോഡ് യോഗം അനുമതി നൽകിയത്.82.36 കോടിയാണ് പ്രാഥമികമായി അനുവദിച്ചിട്ടുള്ളത്. ഗതാഗത വകുപ്പു മന്ത്രി എ.കെ ശശീന്ദ്രൻ ബാലുശ്ശേരി എംഎൽഎ പുരുഷൻ കടലുണ്ടി എന്നിവരുടെ ആവശ്യം പരിഗണിച്ചാണ് 2017-18 ലെ ബജറ്റ് പ്രസംഗത്തിൽ, കിഫ് ബി യിൽ ഉൾപ്പെടുത്തി റോഡ് നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുളളത്. ഈ റോഡിൽ അത്തോളി, പറമ്പത്ത് തുടങ്ങിയ സ്ഥലങ്ങളിൽ വലിയ ഗതാഗത കുരുക്കാണ് നിലവിലുള്ളത്. 14 മീറ്റർ വീതിയിൽ 2 ലൈനുകളായിട്ടാണ് റോഡ് ആധുനിക രീതിയിൽ നവീകരിക്കുക. 14 ഏക്കർ ഭൂമിയോളം ഇതിന് അക്വിസിഷൻ വേണ്ടി വരും. ഉള്ളിയേരി മുതൽ കുറ്റ്യാടി വരെയുള്ള രണ്ടാമത്തെ റീച്ചിൻ്റ ഡി.പി.ആർ തയ്യാറായി വരുന്നുണ്ട്. ഇതും കി ഫ്ബി വഴിയാണ് നവീകരിക്കുന്നത്.