മെഡിക്കല്‍ കോളജ് അക്രമം: അന്വേഷണത്തോട് സഹകരിക്കാതെ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; തെളിവെടുപ്പ് മുടങ്ങി

Update: 2022-09-18 10:00 GMT

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ച കേസിലെ അന്വേഷണത്തോട് സഹകരിക്കാതെ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. പ്രതികള്‍ സഹകരിക്കാത്തതിനാല്‍ തെളിവെടുപ്പും നടന്നില്ല. സുരക്ഷാ ജീവനക്കാരെ ചവിട്ടാനുപയോഗിച്ച ചെരുപ്പുകള്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെടുക്കാനായില്ല. ഏഴ് മണിക്കൂര്‍ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടും പ്രതികള്‍ സഹകരിക്കാന്‍ തയ്യാറായില്ലെന്ന് പോലിസ് അറിയിച്ചു.

കസ്റ്റഡി സമയം അവസാനിക്കും മുമ്പ് പ്രതികളായ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും കോടതിയില്‍ ഹാജരാക്കി. അതിനിടെ, കോഴിക്കോട് മെഡിക്കല്‍ കോളജ് ആക്രമണവുമായി ബന്ധപ്പെട്ട് പോലിസിനെതിരേ വിമര്‍ശനവുമായി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തി. കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ എ അക്ബറിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായാണ് സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. ഒരു ഘട്ടത്തിലും പ്രതികളെ പിടികൂടുന്നതില്‍ പാര്‍ട്ടി ഇടപെടില്ല.

എന്നാല്‍, ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ മറവില്‍ വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുന്നു. പൂര്‍ണഗര്‍ഭിണിയായ ഒരു സ്ത്രീയുടെ പിന്നാലെ പോയി വരെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നു. പ്രസവിച്ചാല്‍ കുട്ടിയെ അച്ഛനെ കാണിക്കില്ലെന്നും പോലിസുകാര്‍ ഭീഷണിപ്പെടുത്തി. കമ്മീഷണര്‍ അനാവശ്യമായി ഇടപെടുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പി മോഹനന്‍ ആരോപിച്ചു.

Tags:    

Similar News