മുസ്‌ലിം കുട്ടികളെ മാലിന്യത്തോടുപമിച്ച ബിജെപി നേതാവ് കപില്‍ മിശ്രക്കെതിരേ കേസെടുത്തു

സാമൂഹ്യപ്രവര്‍ത്തകനായ സാകേത് ഗോഖലെയാണ് മിശ്രയ്‌ക്കെതിരേ പരാതി കൊടുത്തത്. സമുദായത്തില്‍ സ്പര്‍ധ ഉണ്ടാക്കുന്ന തലത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

Update: 2019-10-30 17:53 GMT

ന്യൂഡല്‍ഹി: മുസ്‌ലിം കുട്ടികളെക്കുറിച്ച് മതവിദ്വേഷം പരത്തുന്ന കമന്റ് എഴുതിയ ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരേ പോലിസ് കേസെടുത്തു. തലയില്‍ തൊപ്പി വച്ച മുസ്‌ലിം പുരുഷന്റെയും കുടുംബത്തിന്റെയും ചിത്രം ട്വീറ്റ് ചെയ്ത് വംശീയവിദ്വേഷം പരത്തുന്ന കമന്റിട്ടതിനാണ് കേസ്. മലിനീകരണം കുറക്കണമെങ്കില്‍ ദീവാളിയില്‍ പൊട്ടിക്കുന്ന പടക്കത്തിന്റെ അളവ് കുറക്കേണ്ട ഈ പടക്കങ്ങള്‍ കുറച്ചാല്‍ മതി എന്നായിരുന്നു ഫോട്ടോയുടെ അടിക്കുറിപ്പ്. മുസ്‌ലിംകളുടെ ജനസംഖ്യാവര്‍ധന ചൂണ്ടിക്കാട്ടി മുസ്‌ലിം കുട്ടികളെ മലിനീകരണം ഉണ്ടാക്കുന്ന വസ്തുവായി ചിത്രീകരിച്ചുവെന്നാണ് വിമര്‍ശനം. തൊപ്പി ധരിച്ച പുരുഷനോടൊപ്പം ബുര്‍ക്ക ധരിച്ച ഒരു സ്ത്രീയും ഏതാനും കുട്ടികളുമാണ് ചിത്രത്തിലുള്ളത്.

നിയമങ്ങള്‍ക്കെതിരാണെന്നു ചൂണ്ടിക്കാട്ടി ട്വിറ്റര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

സാമൂഹ്യപ്രവര്‍ത്തകനായ സാകേത് ഗോഖലെയാണ് മിശ്രയ്‌ക്കെതിരേ പരാതി കൊടുത്തത്. സമുദായത്തില്‍ സ്പര്‍ധ ഉണ്ടാക്കുന്ന തലത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

ട്വിറ്റര്‍ പോസ്റ്റിനെതിരേ രാഷ്ട്രീയ ജനതാദള്‍ രംഗത്തു വന്നു. മുസ്‌ലിം കുട്ടികളെ മലിനീകരണത്തോടുപമിച്ചുവെന്ന് ആര്‍ജെഡി കുറ്റപ്പെടുത്തി. തന്റെ വാചകങ്ങള്‍ തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് മിശ്ര പറയുന്നു.




Tags:    

Similar News