ജാര്‍ഖണ്ഡിലെ മുന്‍ ജെഎംഎം - കോണ്‍ഗ്രസ് സര്‍ക്കാര്‍ മുഖ്യമന്ത്രിസ്ഥാനം വില്പനയ്ക്കു വച്ചുവെന്ന ആരോപണവുമായി മോദി

വരുന്ന ഡിസംബര്‍ 7 നാണ് ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.

Update: 2019-12-03 14:02 GMT

ജംഷ്ഡ്പൂര്‍: ജാര്‍ഖണ്ഡിലെ മുന്‍  ജെഎംഎം കോണ്‍ഗ്രസ് സഖ്യത്തിനെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെഎംഎമ്മും കോണ്‍ഗ്രസ്സും വഞ്ചനയുടെ രാഷ്ട്രീയമാണ് പയറ്റുന്നതെന്നും എന്നാല്‍ ബിജെപി സേവനമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മോദി പറഞ്ഞു. ജംഷഡ്പൂരിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോണ്‍ഗ്രസ് ജെഎംഎം സഖ്യകക്ഷി അധികാരത്തിലിരിക്കുന്ന കാലത്ത് മുഖ്യമന്ത്രിസ്ഥാനം വില്പനയ്ക്ക് വച്ചിരിക്കുകയായിരുന്നെന്ന ഗൗരവമായ ആരോപണവും മോദി ഉന്നയിച്ചു. ഇന്ന് ആ സഖ്യത്തിലെ നേതാക്കള്‍ അഴിമതിക്കേസുകളില്‍ കോടതി വിചാരണ നേരിടുകയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ജംഷഡ്പൂരിലെ ഭൂമി തൊഴിലന്റെയും സംരംഭകത്വത്തിന്റെയുമാണ്, ദശലക്ഷങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് പൂര്‍ത്തീകരിച്ച ഈ ഭൂമി ഇന്ത്യയുടെ യശ്ശസ് വര്‍ധിപ്പിച്ചുവെന്നും മോദി പറഞ്ഞു.

ജാര്‍ഖണ്ഡിലെ ആദിവാസി വോട്ടില്‍ കണ്ണുവച്ചുകൊണ്ടുള്ള പ്രസംഗങ്ങളായിരുന്നു മോദി നടത്തിക്കൊണ്ടിരിക്കുന്നത്. ആദിവാസികള്‍ക്കൊപ്പം കഴിഞ്ഞതുകൊണ്ടാണ് ശ്രീരാമന്‍ മര്യാദാപുരുഷോത്തമനായി മാറിയതെന്നും മോദി അഭിപ്രായപ്പെടുകയുണ്ടായി.

അയോധ്യപ്രശ്‌നം സമാധാനപരമായി അവസാനിപ്പിക്കാന്‍ തനിക്കായെന്ന് മോദി തന്റെ പ്രസംഗത്തില്‍ അവകാശപ്പെട്ടു. വരുന്ന ഡിസംബര്‍ 7 നാണ് ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 

Tags:    

Similar News