വണ്ടാനം മെഡിക്കല്‍ കോളജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: കേസ് രജിസ്റ്റര്‍ ചെയ്ത് പോലിസ്

Update: 2022-12-07 07:28 GMT

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ നവജാത ശിശുവും അമ്മയും മരിച്ച കേസില്‍ ചികില്‍സാപ്പിഴവ് അന്വേഷിക്കാന്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലമാണ് അമ്മയും കുഞ്ഞും മരിച്ചതെന്ന് ചൂണ്ടിക്കാട്ട് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തത്. ചികില്‍സാ പിഴവിനാണ് കേസെടുത്തിരിക്കുന്നത്. പൊക്കിള്‍കൊടി പുറത്തുവന്നപ്പോഴാണ് സിസേറിയന്‍ തീരുമാനിച്ചതെന്നും പ്രസവ സമയത്ത് ഇരുവരുടെയും ഹൃദയമിടിപ്പ് കുറവായിരുന്നെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടതിന് പിന്നാലെയാണ് പോലിസ് കേസെടുത്തിരിക്കുന്നത്.

കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപര്‍ണയെ പ്രസവത്തിനായി ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. നാലോടെ രാംജിത്തിന്റെ അമ്മയെ ഡോക്ടര്‍മാര്‍ അകത്തേക്ക് വിളിപ്പിച്ച് അപര്‍ണയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നും പേപ്പറില്‍ ഒപ്പിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ പ്രസവം നടന്നെങ്കിലും കുട്ടി മരിച്ചു. കുട്ടിയെ പുറത്തെടുക്കുമ്പോള്‍ ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ലെന്നും ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നുമാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ അപര്‍ണയും മരിക്കുകയായിരുന്നു. അപര്‍ണയുടെ ഹൃദയമിടിപ്പ് പെട്ടന്ന താഴ്ന്നുവെന്നും ജീവന്‍ രക്ഷിക്കാനായില്ലെന്നുമാണ് അധികൃതര്‍ അറിയിച്ചത്.

Tags:    

Similar News