സ്വന്തമായി വീടും സ്ഥലവുമില്ല: കെ. കരുണാകരന്‍ മന്ത്രിസഭയിലെ മുന്‍മന്ത്രിയുടെ ഭാര്യയ്ക്ക് തിരുവനന്തപുരം നഗരസഭ ഫ്‌ലാറ്റനുവദിച്ചു

Update: 2020-09-26 13:17 GMT

തിരുവനന്തപുരം: സ്വന്തമായി വീടും സ്ഥലവുമില്ലാതെ ദുരിതത്തില്‍ കഴിഞ്ഞിരുന്ന കെ കരുണാകരന്‍ മന്ത്രിസഭയിലെ മന്ത്രിയുടെ ഭാര്യയ്ക്ക് തിരുവനന്തപുരം നഗരസഭ ഫ്‌ലാറ്റ് അനുവദിച്ചു. മരണപ്പെട്ട മുന്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന പി കെ വേലായുധന്റെ ഭാര്യ ഗിരിജാ വേലായുധനാണ് നഗരസഭ ഫ്‌ലാറ്റ് അനുവദിച്ചത്.

മേയര്‍ കെ. ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന നഗരസഭ കൗണ്‍സിലിലാണ് ഫ്‌ലാറ്റ് നല്‍കാന്‍ നഗരസഭ തീരുമാനിച്ചത്.

സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്ന് കാണിച്ച് ഗിരിജ വേലായുധന്‍ പട്ടിക ജാതി പട്ടിക വര്‍ഗവകുപ്പ് മന്ത്രിയായ എ കെ ബാലന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. മന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നഗരസഭയുടെ കല്ലടി മുഖത്തെ ഭവന സമുച്ചയത്തില്‍ ഒഴിവുണ്ടായിരുന്ന ഒരു ഫ്‌ലാറ്റ്  ഗിരിജാ വേലായുധന് അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് മേയര്‍ കെ. ശ്രീകുമാര്‍ പറഞ്ഞു. ഇപ്പോള്‍ കാക്കാംമൂലയിലുള്ള കൂട്ടുകാരിയുടെ വീട്ടില്‍ പേയിങ് ഗസ്റ്റ് ആയി താമസിക്കുകയാണ് ഈ മുന്‍ മന്ത്രിയുടെ ഭാര്യ.

അങ്ങനെയൊരു തീരുമാനം നഗരസഭയെടുത്തത്തില്‍ വലിയ സന്തോഷമുണ്ട്. മന്ത്രിയുണ്ടായിരുന്നപ്പോള്‍(പികെ.വേലായുധന്‍) മുതല്‍ വാടകയ്ക്കാണ് താമസിക്കുന്നത്. പല സ്ഥലങ്ങളിലായി വാടക വീടുകള്‍ മാറി മാറി താമസിച്ചു. അതിനൊരു അവസാനമുണ്ടാവുന്നതില്‍ സന്തോഷമുണ്ടെന്നും ഗിരിജാ വേലായുധന്‍ പറഞ്ഞു.

കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള 1982-1987 കാലത്തെ മന്ത്രിസഭയില്‍ 1983 മുതല്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു പി കെ വേലായുധന്‍.

Similar News