ഹൊസങ്കടി ജ്വല്ലറി കവര്‍ച്ച; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി

കര്‍ണാടക രജിസ്‌ട്രേഷനില്‍ ഉള്ള കെ എ 02 എഎ 8239 വാഹനമാണ് പിടികൂടിയത്.

Update: 2021-07-27 12:15 GMT

കാസര്‍കോട്: ഹൊസങ്കടിയില്‍ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ശേഷം ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മോഷ്ടാക്കള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പിടികൂടി. ഏഴ് കിലോഗ്രാം വെള്ളിയും, രണ്ടു ലക്ഷം രൂപയും വാഹനത്തില്‍ നിന്ന് കണ്ടെത്തി. പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കര്‍ണാടക രജിസ്‌ട്രേഷനില്‍ ഉള്ള കെ എ 02 എഎ 8239 വാഹനമാണ് പിടികൂടിയത്.

ദേശീയപാതയില്‍ രാജധാനി ജ്വല്ലറിയില്‍ ആണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഏഴംഗ സംഘം സുരക്ഷാ ജോലിക്കാരനായ അബ്ദുല്ലയെ തലക്കടിച്ച് കെട്ടിയിട്ട ശേഷം പൂട്ടു പൊളിച്ച് അകത്തു കയറുകയായിരുന്നു. തലയ്ക്കും കണ്ണിനും ഗുരുതര പരിക്കേറ്റ അബ്ദുല്ല ഇപ്പോള്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

മോഷ്ടാക്കള്‍ അബ്ദുല്ലയെ കീഴ്‌പ്പെടുത്തി കെട്ടിയിടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് പോലിസിന് കിട്ടിയിട്ടുണ്ട്. രാത്രി ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലാണ് ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. അടുത്തുള്ള ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ് പുലര്‍ച്ചെ മൂന്നോടെ കവര്‍ച്ച നടന്ന കാര്യം തിരിച്ചറിഞ്ഞതും പോലിസില്‍ അറിയിച്ചതും. അന്തര്‍സംസ്ഥാന സംഘമാണ് മോഷണത്തിനു പിന്നിലെന്നാണ് സൂചന.

Tags:    

Similar News