കൊവിഡ് മൂലം പരീക്ഷ മുടങ്ങിയ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഉടന്‍ ബദല്‍ സംവിധാനം ഒരുക്കണം: കാംപസ് ഫ്രണ്ട്

കൊവിഡ് ബുദ്ധിമുട്ടുകള്‍ക്കിടയിലും പിപിഇ കിറ്റ് ധരിച്ച് പരീക്ഷ എഴുതാന്‍വരെ വിദ്യാര്‍ഥികള്‍ തയ്യാറായിരുന്നു. എന്നാല്‍ സര്‍വകലാശാല അതിന് അനുമതി നല്‍കിയിരുന്നില്ല. നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകളാണ്ഇത്തരത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത്.

Update: 2021-09-16 11:51 GMT

കോഴിക്കോട്: കൊവിഡ് ബാധയെതുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകള്‍ അടിയന്തമായി നടത്തി തുടര്‍ പഠന സൗകര്യമൊരുക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എം ഷൈഖ് റസല്‍ ആവശ്യപ്പെട്ടു.

കൊവിഡ് ബുദ്ധിമുട്ടുകള്‍ക്കിടയിലും പിപിഇ കിറ്റ് ധരിച്ച് പരീക്ഷ എഴുതാന്‍വരെ വിദ്യാര്‍ഥികള്‍ തയ്യാറായിരുന്നു. എന്നാല്‍ സര്‍വകലാശാല അതിന് അനുമതി നല്‍കിയിരുന്നില്ല. നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകളാണ് ഇത്തരത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത്.

ഇതില്‍ നാലാം സെമസ്റ്ററിന്റെ ടൈംടേബിള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതുംസപ്തംബര്‍ 23 നാണ് പരീക്ഷ. അപ്പോഴേക്കും കാലിക്കറ്റ് ഉള്‍പ്പടെയുള്ള പല സര്‍വകലാശാലകളിലേയും പിജി, ബിഎഡ് തുടങ്ങിയ പല കോഴ്‌സുകളുടേയും പ്രവേശന നടപടികള്‍പൂര്‍ത്തിയാവുകയോ അവസാന ഘട്ടത്തിലേക്ക് കടക്കുകയോ ചെയ്യും. ഇത് വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യതകളെ ഇല്ലാതാക്കും.

മുമ്പ് വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിന് പ്രശ്‌നമാകാത്ത രീതിയില്‍ പരീക്ഷ എഴുതാന്‍ സംവിധാനം ഒരുക്കുമെന്ന് സര്‍വകലാശാല ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പല സര്‍വകലാശാലകളിലും പ്രവേശന നടപടികള്‍ അവസാന ഘട്ടത്തിലായിട്ടും ഇതുവരെ എന്ന്പരീക്ഷ നടത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സര്‍വകലാശാലയുടെ ഭാഗത്ത് നിന്നും വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന തരത്തിലുള്ള നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ല. വിഷയത്തില്‍ വിദ്യാര്‍ഥികളുടെ ഉപരിപഠനം തടസ്സപ്പെടാത്ത രീതിയില്‍ സര്‍വകലാശാല അടിയന്തരമായി ഇടപെടണമെന്നും വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിനായി പ്രത്യേക സംവിധാനം കാണണമെന്നും ഷൈഖ് റസല്‍ ആവശ്യപ്പെട്ടു.


Tags:    

Similar News