കര്‍ഷക സമരം: എട്ടാംവട്ട ചര്‍ച്ചയും പരാജയം; അടുത്ത ചര്‍ച്ച ജനുവരി 15ന്

Update: 2021-01-08 12:06 GMT

ന്യൂഡല്‍ഹി: കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഇന്ന് ഡല്‍ഹിയില്‍ നടന്ന എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. അടുത്ത ചര്‍ച്ച ജനുവരി 15ന് നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ബില്ല് പൂര്‍ണമായും പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാനാവില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

ഡല്‍ഹി വിഖ്യാന്‍ ഭവനിലാണ് ചര്‍ച്ച നടന്നത്. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തൊമര്‍, പിയൂഷ് ഗോയല്‍ എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്ക് മുമ്പ് കേന്ദ്ര മന്ത്രിമാര്‍ ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ടിരുന്നു.

ബില്ല് പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് കര്‍ഷക സമരക്കാരുടെ നിലപാട്. സര്‍ക്കാരാവട്ടെ അതിന് തയ്യാറുമല്ല. ബില്ലിലെ എതിര്‍പ്പുള്ള വ്യവസ്ഥകള്‍ പരിശോധിക്കാമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞെങ്കിലും അത് കര്‍ഷക സംഘടനകള്‍ സ്വീകാര്യമായില്ല.

ഇത്തവണത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ തങ്ങള്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന് കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിന് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പുതിയ നിയമം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നും അത് കാര്‍ഷിക മേഖലയില്‍ അവസരസമത്വമുണ്ടാക്കുമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. കര്‍ഷകര്‍ക്ക് അവരുടെ വിളവ് എവിടെയും വില്‍ക്കാന്‍ കഴിയുമെന്നതാണ് ബില്ലിന്റെ ഗുണമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

ഡിസംബര്‍ 30ന് നടന്ന ആറാം വട്ട ചര്‍ച്ചയില്‍ ഏതാനും ആവശ്യങ്ങളില്‍ തീരുമാനമായിട്ടുണ്ട്. വയല്‍ കത്തിക്കല്‍ കുറ്റകരമാക്കിയ നിയമത്തില്‍ ഇളവ്, വൈദ്യുതി നിയമത്തില്‍ ഭേദഗതി തുടങ്ങിയവയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക്് തയ്യാറായിട്ടുണ്ട്. പക്ഷേ, കാര്‍ഷിക നിയമം പിന്‍വലിക്കുന്നതും താങ്ങുവില നിയമപരമാക്കുന്നതും ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. ഇതായിരിരുന്നു ഇന്നത്തെ ചര്‍ച്ചയില്‍ കര്‍ഷക സംഘടനകള്‍ ഉയര്‍ത്തിയത്.

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്ല് 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍െ്രെപസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്ല്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ബില്ല് എന്നിവയ്‌ക്കെതിരെയാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.

Tags:    

Similar News