അയല്‍വാസി മകളെ പീഡിപ്പിച്ചു; കോട്ടയത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു

പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈക്കം സ്വദേശി ജിഷ്ണുദാസിനെ പോലിസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Update: 2020-01-13 02:35 GMT

കോട്ടയം: മകളെ അയല്‍വാസി പീഡിപ്പിച്ചതില്‍ മനംനൊന്ത് വൈക്കത്ത് മാതാ പിതാക്കള്‍ ജീവനൊടുക്കി. അച്ഛനമ്മമാരെ മരിച്ചനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മകളും ആത്മഹത്യ ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈക്കം സ്വദേശി ജിഷ്ണുദാസിനെ പോലിസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് നടപടി.

ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ പരിശോധിച്ചിരുന്നു. പരിശോധനയില്‍ രണ്ടുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയായതിനാല്‍ ആശുപത്രി അധികൃതര്‍ വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി എടുത്തശേഷമാണ് യുവാവിനെ അറസ്റ്റുചെയ്തത്. മകളെ ഉപദ്രവിച്ചതറിഞ്ഞതുമുതല്‍ അച്ഛനമ്മമാര്‍ വിഷമത്തിലായിരുന്നു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മകള്‍ ഉണര്‍ന്നുവന്നപ്പോള്‍ അച്ഛനും അമ്മയും മുറിയുടെ ജനലില്‍ ഷാളില്‍ തൂങ്ങിമരിച്ചുകിടക്കുന്നതാണ് കണ്ടത്. പെണ്‍കുട്ടി, ദൂരസ്ഥലത്ത് താമസിക്കുന്ന സഹോദരിയെ വിളിച്ച് വിവരം പറഞ്ഞു. അവര്‍ അറിയിച്ചത് പ്രകാരം പോലിസും സമീപവാസികളും വീട്ടിലെത്തിയപ്പോള്‍ മകളും തൂങ്ങിമരിച്ച നിലയിലായിരുന്നു. ഈ കുട്ടിയുടെ കൈഞരമ്പ് മുറിച്ചനിലയിലാണ്.

Tags:    

Similar News