മറൈന്‍ ഡ്രൈവിലെ വാടകക്കുടിശ്ശിക: ജിസിഡിഎയുടെ നടപടി മനുഷ്യത്വമില്ലാത്തതെന്ന്എസ്ഡിപിഐ

മഹാമാരി മൂലം കടക്കെണിയിലായ വ്യാപാരികളുടെ അതിജീവനത്തിന് സര്‍ക്കാര്‍ സഹായ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളുടെ വാടകകുടിശ്ശിക ഒഴിവാക്കി കൊടുക്കാന്‍ ഭരണകൂടം തയ്യാറാകണമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍ ആവശ്യപ്പെട്ടു.

Update: 2021-07-19 12:15 GMT

കൊച്ചി:വാടക ക്കുടിശ്ശികയുടെ പേരില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ കച്ചവടം നടത്തിയിരുന്ന വീട്ടമ്മയുടെ ശീതളപാനീയ കട പൂട്ടിച്ച ജിസിഡിഎയുടെ നടപടി അപലപനീയമാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍.മാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാനാണ് താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്ന മറൈന്‍ഡ്രൈവ് വാക്ക് വേയില്‍ ശീതളപാനീയ കട നടത്തിയിരുന്നത്. കൊവിഡും ലോക്ഡൗണും മൂലം ഒന്നരവര്‍ഷമായി അടഞ്ഞുകിടക്കുന്ന കടയുടെ വാടക കുടിശ്ശിക നല്‍കിയില്ലെന്ന കാരണത്താലാണ് ഉദ്യോഗസ്ഥരെത്തി കടയില്‍ നിന്ന് അവരെ ഇറക്കിവിട്ടത്.

കട തുറന്നു തരണമെന്നാവശ്യപ്പെട്ട് നാലുദിവസം സമരം ചെയ്തിട്ടും കണ്ണു തുറക്കാത്ത അധികൃതരുടെ നടപടി മനുഷ്യത്വം ഇല്ലായ്മയാണ്. സിപിഎംനേതാവ് വി സലീമിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ജിസിഡിഎ ഭരിക്കുന്നത്.പ്രസന്നയെ സഹായിക്കാനുള്ള വ്യവസായി എം എ യൂസഫലിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്.എന്നാല്‍, കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന ചെറുകിട വ്യാപാരികളില്‍ ആയിരത്തില്‍ ഒരാളുടെ പ്രതീകം മാത്രമാണ് പ്രസന്ന.മഹാമാരി മൂലം കടക്കെണിയിലായ വ്യാപാരികളുടെ അതിജീവനത്തിന് സര്‍ക്കാര്‍ സഹായ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളുടെ വാടകകുടിശ്ശിക ഒഴിവാക്കി കൊടുക്കാന്‍ ഭരണകൂടം തയ്യാറാകണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

Tags:    

Similar News