ഡല്‍ഹി: അജിത് ദോവല്‍ ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അക്രമം നടന്ന പ്രദേശങ്ങളായ സീലംപൂര്‍, മജ്പൂര്‍ എന്നിവിടങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയതിനു ശേഷമായിരുന്നു കൂടിക്കാഴ്ച.

Update: 2020-02-26 14:05 GMT

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍  ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ തല്‍സ്ഥിതി സംബന്ധിച്ച് അദ്ദേഹം ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. കൂടുതല്‍ അക്രമം നടന്ന പ്രദേശങ്ങളായ സീലംപൂര്‍, മജ്പൂര്‍ എന്നിവിടങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയതിനു ശേഷമായിരുന്നു കൂടിക്കാഴ്ച.

അക്രമങ്ങളില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അദ്ദേഹം അക്രമങ്ങളില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ജനങ്ങളോട് സമാധാനവും പാലിക്കാനും സമുദായ സൗഹാര്‍ദ്ദം ഉറപ്പുവരുത്താനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ദോവല്‍, വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സുമായും കൂടിക്കാഴ്ച നടത്തി. ''ജനങ്ങള്‍ ശാന്തരാണ്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണ്. പോലിസ് അവരുടെ ജോലി നല്ലവണ്ണം ചെയ്യുന്നു. സുരക്ഷാ ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ ഞാന്‍ തൃപ്തനാണ്. സമാധാനം കാംക്ഷിക്കുന്നവര്‍ക്ക് ഒരു പ്രശ്‌നവുമുണ്ടാവില്ല'' ഏതാനും സാമൂഹ്യവിരുദ്ധരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദേശപ്രകാരമാണ് താന്‍ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിനിടയില്‍ ആഭ്യന്തര മന്ത്രിയുടെ ശ്രമങ്ങള്‍ ആത്മാര്‍ത്ഥമല്ലെന്നും വെറും പ്രകടനം മാത്രമാണെന്നും ആരോപിച്ച് ആംആദ്മി പാര്‍ട്ടി രംഗത്തുവന്നു.

വടക്ക് കിഴക്ക് ഡല്‍ഹിയില്‍ രണ്ട് ദിവസം മുമ്പ് തുടങ്ങിയ സംഘപരിവാര്‍ ആക്രമണങ്ങളില്‍ ഇതുവരെ ഇരുപതില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. അതേസമയം മരണം 35 കടന്നെന്ന സ്ഥിരീകരിക്കപ്പെടാത്ത റിപോര്‍ട്ടുണ്ട്.   

Tags:    

Similar News