ആട്ടിറച്ചിക്കടയിലെ കൊലപാതകം: പതിനൊന്ന് മാസത്തിന് ശേഷം പ്രതി പിടിയില്‍

ഇറച്ചി വാങ്ങാന്‍ സുഹ്യത്തിന്റെ കടയിലെത്തിയ മുസ്തഫയും കടയുടമ സലീമും നേരത്തെ നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരില്‍ തര്‍ക്കമുണ്ടാകുകയും സലീം മുസ്തഫയെ മര്‍ദ്ദിക്കുകയുമായിരുന്നു.

Update: 2021-04-10 18:28 GMT

പരപ്പനങ്ങാടി: ഇറച്ചി വാങ്ങാനെത്തിയ യുവാവ് കടയുടമയുടെ അടിയേറ്റ് വീണ് തല്‍ക്ഷണം മരിച്ച സംഭവത്തില്‍ പതിനൊന്നു മാസത്തിന് ശേഷം പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു. കടലുണ്ടി നഗരത്തില്‍ താമസിക്കുന്ന കോട്ടയം സ്വദേശി മുസ്തഫ (40) കൊല്ലപ്പെട്ട കേസില്‍ പരപ്പനങ്ങാടി റെയില്‍വെ സ്‌റ്റേഷന് പിറകില്‍ ആട്ടിറച്ചി കച്ചവടം നടത്തുന്ന വള്ളിക്കുന്ന് സ്വദേശി നാലകത്ത് സലീമിനെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.


ഇറച്ചി വാങ്ങാന്‍ സുഹ്യത്തിന്റെ കടയിലെത്തിയ മുസ്തഫയും കടയുടമ സലീമും നേരത്തെ നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരില്‍ തര്‍ക്കമുണ്ടാകുകയും സലീം മുസ്തഫയെ മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ മുസ്തഫ തത്ക്ഷണം മരിച്ചു. എന്നാല്‍ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നില്ല. പൊലീസിന്റെ നടപടികള്‍ പ്രതിക്ക് സഹായകമായ വിധത്തിലായിരുന്നെന്നും മരണം സ്വാഭാവികമാണെന്ന് വരുത്തി തീര്‍ക്കാനാണ് പലരും ചേര്‍ന്ന് ശ്രമം നടത്തിയതെന്നും മുസ്തഫയുടെ വിധവ ജസീന പറഞ്ഞു.


ഇതോടെ ജസീന മലപ്പുറം എസ് പിക്ക് പരാതി നല്‍കുകയായിരുന്നു. എസ് പിയുടെ നിര്‍ദ്ദേശപ്രകാരം താനൂര്‍ ഡി.വൈ. എസ്. പി. നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.




Tags:    

Similar News