സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യം കണ്ണൂരില്‍

പല ജില്ലകളിലും പ്രാദേശിക വിഭാഗീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് സിപിഎം ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്നത്

Update: 2021-12-10 04:03 GMT

കണ്ണൂര്‍: സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങള്‍ ഇന്ന് തുടങ്ങും. പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാവുന്ന കണ്ണൂരിലാണ് ആദ്യ സമ്മേളനം. കെ കുഞ്ഞപ്പപി വാസുദേവന്‍ നഗറില്‍ രാവിലെ 10ന് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

പല ജില്ലകളിലും പ്രാദേശിക വിഭാഗീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് സിപിഎം ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്നത്. എല്ലാ ജില്ലാ സെക്രട്ടേറിയറ്റിലും ഇത്തവണ വനിതാപ്രാതിനിധ്യം ഉറപ്പാക്കുമെന്ന് സിപിഎം പി ബി അംഗം എം എ ബേബി പറഞ്ഞു. സംഘടനയും ഭരണവും സംബന്ധിച്ച് കൂടുതല്‍ ഗൗരവമേറിയ ചര്‍ച്ചകളിലേക്ക് ജില്ലാ സമ്മേളനത്തോടെ പാര്‍ട്ടി കടക്കും.

വിഭാഗീയത അവസാനിപ്പിച്ച് പാര്‍ട്ടി ഏകശിലാരൂപത്തിലായെന്ന് സിപിഎം അവകാശപ്പെടുമ്പോഴും സമ്മേളനങ്ങളോടനുബന്ധിച്ച് പല ജില്ലകളിലും പ്രാദേശിക പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. കണ്ണൂര്‍, മലപ്പുറം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ പരസ്യപ്രതിഷേധവും നേതാക്കളുടെ കൈയാങ്കളിയും ആക്രമണവുമെല്ലാം സമ്മേളനങ്ങളുടെ ഭാഗമായി നടന്നിരുന്നു. പല ഏരിയാ സമ്മേളനങ്ങളിലും ആഭ്യന്തരവകുപ്പിനും പോലിസിനും നേരേ വിമര്‍ശനങ്ങളുയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പരമാവധി ജില്ലാ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കാന്‍ തീരുമാനിച്ചത്്. മുഖ്യമന്ത്രിയുടെ സാന്നിധ്യം വിമര്‍ശനത്തിന്റെ രൂക്ഷത കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

സംസ്ഥാന സമ്മേളനത്തിന് വേദിയാവുന്ന എറണാകുളത്തിനൊപ്പം വയനാട്ടിലും 14ന് സമ്മേളനം ആരംഭിക്കും. ജനുവരി 28 മുതല്‍ 30 വരെ ആലപ്പുഴയില്‍ അവസാന ജില്ലാ സമ്മേളനം നടക്കും. സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെയാണ്്. ഏപ്രിലില്‍ കണ്ണൂരിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.

Tags:    

Similar News