കൊവിഡ് പ്രതിരോധം: ലീഗിന്റെ സഹായവാഗ്ദാനം ശുദ്ധ തട്ടിപ്പ്-എസ്ഡിപിഐ

പൊതുഖജനാവിലെ ഫണ്ട് എങ്ങനെയാണ് ലീഗിന്റെ ഫണ്ടാവുക? വിവിധ ഏജന്‍സികള്‍ വഴി നല്‍കുന്ന വികസന ഫണ്ട് ക്രോഡീകരിച്ച് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും എന്ന് പറയുന്നത് അപഹാസ്യവും അശാസ്ത്രീയവുമാണ്.

Update: 2020-10-09 12:13 GMT

മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ സഹായം എന്ന മുസ്‌ലിം ലീഗിന്റെ വാഗ്ദാനം ശുദ്ധ തട്ടിപ്പാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് പറഞ്ഞു. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ ഫണ്ട്, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് , സര്‍വീസ് സഹകരണ ബാങ്കുകളുടെ പൊതു നന്മ ഫണ്ട് എന്നിവ സ്വരൂപിച്ച് 10 കോടി നല്‍കുമെന്നാണ് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്.

പൊതുഖജനാവിലെ ഫണ്ട് എങ്ങനെയാണ് ലീഗിന്റെ ഫണ്ടാവുക? വിവിധ ഏജന്‍സികള്‍ വഴി നല്‍കുന്ന വികസന ഫണ്ട് ക്രോഡീകരിച്ച് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും എന്ന് പറയുന്നത് അപഹാസ്യവും അശാസ്ത്രീയവുമാണ്. കേരളത്തിലെ എല്ലാ ജില്ലകളിലെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നിരിക്കെ മലപ്പുറം ജില്ലക്ക് മാത്രം എംപി ഫണ്ട്, എംഎല്‍എ ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വകമാറ്റി ജില്ലയുടെ വികസനം മുരടിപ്പിക്കുന്നതെന്തിനാണ്?.

സംസ്ഥാനം മുഴുക്കെ വികസനത്തിന് സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ മലപ്പുറത്ത് മാത്രം പാട്ടപ്പിരിവ് നടത്തി ആശുപത്രി കെട്ടിടങ്ങളും സ്‌കൂളുകളും ഉണ്ടാക്കി മലപ്പുറം മോഡല്‍ എന്ന ഓമനപ്പേരില്‍ ജില്ലയിലെ ജനപ്രതിനിധികളുടെ കഴിവുകേടിനേയും ഇച്ഛാശക്തി കുറവിനെയും മറച്ചു പിടിക്കാന്‍ ലീഗ് മുമ്പും ഇത്തരം കളികള്‍ നടത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പിനെയും ലീഗിന്റെ കഴിവുകേടിനേയും മഹത്വവല്‍ക്കരിക്കുന്നത് ജില്ലയിലെ സാധാരണക്കാരെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ് .

ജില്ലാ കലക്ടര്‍ ലീഗ് നേതാവിനോട് സഹായം അഭ്യര്‍ത്ഥിച്ച് പോയി എന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇതിന് കേരള സര്‍ക്കാര്‍ മറുപടി പറയണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News