സൈബര്‍ തട്ടിപ്പിനായി വ്യാജ കമ്പനി രൂപികരിച്ചു; രണ്ടു യുവാക്കള്‍ സിബിഐ പിടിയില്‍

Update: 2026-03-28 06:58 GMT

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പിനായി മാത്രം വ്യാജ കമ്പനി രൂപീകരിച്ച് 'സിം ബോക്‌സ്' സാങ്കേതിക വിദ്യ ഉപയോഗിച്ച് വന്‍ തട്ടിപ്പ് നടത്തിയ രണ്ടു യുവാക്കള്‍ സിബിഐയുടെ പിടിയിലായി. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശികളായ ഇവരെ നോയിഡയിലും മീററ്റിലുമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് അറസ്റ്റ് ചെയ്തത്.

2025 ജനുവരിയില്‍ വ്യാജ കമ്പനി രജിസ്റ്റര്‍ ചെയ്ത്, ജീവനക്കാര്‍ക്ക് ഉപയോഗിക്കാനെന്ന പേരില്‍ 108 സിം കാര്‍ഡുകള്‍ ഒരുമിച്ച് വാങ്ങി. പിന്നീട് ഈ സിം കാര്‍ഡുകള്‍ 'സിം ബോക്‌സ്' ഉപകരണത്തില്‍ ഘടിപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. ഒരു ചെറിയ ഉപകരണത്തിലൂടെ നൂറുകണക്കിന് സിം കാര്‍ഡുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് സിം ബോക്‌സ്. ഇന്റര്‍നെറ്റ് കോളുകള്‍ സാധാരണ ഫോണ്‍ കോളുകളാക്കി മാറ്റുന്നതിനാല്‍ വിളിയുടെ ഉറവിടം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്.

ഇവ ഉപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന ആളുകളെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. പരിശോധനയില്‍ ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവയ്‌ക്കൊപ്പം നേപ്പാളില്‍ നിന്നുള്ള വിദേശ സിം കാര്‍ഡുകളും കണ്ടെടുത്തു. പരിശോധന കൂടാതെ സിം കാര്‍ഡുകള്‍ അനുവദിച്ച ടെലികോം കമ്പനിയിലെ ചില ജീവനക്കാരും സിബിഐയുടെ നിരീക്ഷണത്തിലാണ്.

Tags: