നിയമസഭയില്‍ കൊണ്ടുവരേണ്ട ബില്ലുകള്‍; ഇന്ന് പ്രത്യേക മന്ത്രിസഭായോഗം

Update: 2022-12-01 02:48 GMT

തിരുവനന്തപുരം: തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട ബില്ലുകള്‍ പരിഗണിക്കാന്‍ ഇന്ന് രാവിലെ 9.30ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. മദ്യത്തിന്റെ വില ഉയര്‍ത്തുന്നതിനായി വില്‍പ്പന നികുതി നാലുശതമാനം ഉയര്‍ത്തുന്നതിനായി വില്‍പ്പന നികുതി ഭേദഗതി ആവശ്യമാണ്. ഇതുസംബന്ധിച്ച ബില്‍ നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭയില്‍ ധാരണയായെങ്കിലും കരട് ബില്‍ ഇന്നത്തെ മന്ത്രിസഭയില്‍ മാത്രമേ കൊണ്ടുവരൂ. മദ്യക്കമ്പനികള്‍ക്കുള്ള വിറ്റുവരവ് നികുതി അഞ്ചുശതമാനം ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു.

കെജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 10 പ്രകാരമാണു ഡിസ്റ്റിലറികളില്‍നിന്ന് ഈടാക്കുന്ന വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇതിന് പ്രത്യേക വിജ്ഞാപനവും ആവശ്യമാണ്. ഇതൊഴിവാക്കുന്നതോടെ പ്രതിവര്‍ഷം 170 കോടി രൂപയുടെ നികുതിനഷ്ടമുണ്ടാവുമെന്നാണു കണക്കാക്കുന്നത്. അന്ധവിശ്വാസം തടയല്‍ ബില്‍ അടക്കമുള്ള ബില്ലുകള്‍ ഇന്നത്തെ മന്ത്രിസഭയില്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള ബില്ലിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കുമെന്നാണ് വിവരം.

അന്ധവിശ്വാസത്തെ എതിര്‍ക്കുന്ന ബില്ലിലെ ചില വ്യവസ്ഥകളില്‍ ചില മതസംഘടനകള്‍ എതിര്‍പ്പ് അറിയിച്ചതോടെ ഈ നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരണമോ എന്ന കാര്യത്തില്‍ സര്‍ക്കാരിന് ആശങ്കയുമുണ്ട്. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തില്‍ അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിയമം കൊണ്ടുവരണമെന്ന ആവശ്യം വീണ്ടും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

ബില്ലുകളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്ന നടപടികളും മന്ത്രിസഭാ യോഗത്തില്‍ നടക്കും. അന്ധവിശ്വാസങ്ങളുടെ പേരിലുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2021 ആഗസ്ത് ആറിന് കെ ഡി പ്രസേനന്‍ എംഎല്‍എ നിയമസഭയില്‍ ഇതേ വിഷയത്തില്‍ സ്വകാര്യബില്‍ അവതരിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനായിരുന്നു മറുപടി പറഞ്ഞത്. അന്ധവിശ്വാസം തടയാനുള്ള ബില്ലിന്റെ കരട് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും നിയമപരിഷ്‌കരണ കമ്മീഷന്റെ അഭിപ്രായം അറിഞ്ഞശേഷം നിയമനിര്‍മാണം നടത്തുമെന്നായിരുന്നു അന്ന് സഭയിലെ മറുപടി. എന്നാല്‍, പിന്നീട് നടപടികള്‍ക്ക് വേഗം കുറഞ്ഞു.

Tags:    

Similar News