തിരുവനന്തപുരത്ത് തോക്ക് ചൂണ്ടി മോഷണശ്രമം; മുഖ്യപ്രതി യുപി സ്വദേശി, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

Update: 2022-08-24 06:44 GMT

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ തോക്കുചൂണ്ടി മോഷണശ്രമം നടത്തിയ പ്രതികളിലൊരാളെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് സ്വദേശി മോനിഷിനെയാണ് പോലിസ് തിരിച്ചറിഞ്ഞത്. മോഷണശേഷം ഒപ്പം താമസിച്ച സ്ത്രീയുമായി ഇയാള്‍ രക്ഷപ്പെട്ടെന്നും പോലിസ് കണ്ടെത്തി. ഇയാളെ കണ്ടെത്താന്‍ പോലിസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇടപ്പഴഞ്ഞിയിലെ ഒരു ഹൗസിങ് കോളനിയിലെ അടഞ്ഞുകിടക്കുന്ന വീട് ഇവര്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട സമീപവാസികളെത്തി തടഞ്ഞതോടെ അവര്‍ക്കുനേരേ തോക്കുചൂണ്ടിയാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്.

വിവരമറിഞ്ഞെത്തിയ പോലിസ് സംഘം പിന്നാലെയെത്തി പിടികൂടാന്‍ ശ്രമിച്ചെങ്കിലും തോക്കുചൂണ്ടി ഇവര്‍ കടന്നുകളഞ്ഞിരുന്നു. ഫോര്‍ട്ട് സ്‌റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ നിന്നും അഞ്ചുപവനും പണവും മോഷണം നടത്തിയശേഷമാണ് ഇവര്‍ ഇടപ്പഴഞ്ഞിയിലെത്തിയതെന്നും പോലിസ് കണ്ടെത്തിയിരുന്നു. കോവളത്തുനിന്നു വാടകയ്‌ക്കെടുത്ത സ്‌കൂട്ടറിലാണ് ഇവര്‍ മോഷണത്തിനെത്തിയതെന്ന് പോലിസ് പറഞ്ഞു. കഴക്കൂട്ടത്തെ മറ്റൊരാളുടെ വാഹനത്തിന്റെ നമ്പര്‍ പ്ലെയ്റ്റാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. വാഹനം വാടകയ്‌ക്കെടുത്തവര്‍ ഉത്തര്‍പ്രദേശ് സ്വദേശികളാണെന്ന് കോവളത്ത് നടത്തിയ അന്വേഷണത്തില്‍ നിന്ന് പോലിസിന് വിവരം ലഭിച്ചിരുന്നു. പ്രതികള്‍ക്കായി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പോലിസ് തിരച്ചില്‍ ശക്തമാക്കിയപ്പോഴാണ് മോനിഷിനെ തിരിച്ചറിയാനായത്.

Tags:    

Similar News