യുപിയില്‍ കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണം: മുഖ്യമന്ത്രി അമിത്ഷാക്ക് കത്തയച്ചു

രാജ്യത്തിന്റെ പ്രതിഛായയ്ക്കും മതസഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്‌റംഗ് ദളിന്റേയും പോലീസിന്റേയും ഭാഗത്തുനിന്നുണ്ടായതെന്ന് പിണറായി വിജയന്‍ കത്തില്‍ സൂചിപ്പിച്ചു

Update: 2021-03-24 07:12 GMT

തിരുവനന്തപുരം: ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കന്യാസ്ത്രീകളെയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെയും ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.


മാര്‍ച്ച് 19ന് ഡല്‍ഹിയില്‍നിന്ന് ഒഡിഷയിലേക്ക് പോകുമ്പോഴാണ് തിരുഹൃദയ സന്ന്യാസിനി സമൂഹത്തിലെ ഡല്‍ഹി പ്രൊവിന്‍സില്‍പ്പെട്ട രണ്ടു കന്യാസ്ത്രീകള്‍ക്കെതിരേയും കന്യാസ്ത്രീ പട്ടത്തിന് പഠിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ക്കെതിരേയും ആക്രമണമുണ്ടായത്. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരും ഝാന്‍സി പോലിസും ചേര്‍ന്നാണ് കന്യാസ്ത്രീകളെയും കൂടെയുള്ളവരെയും ആക്രമിച്ചത്. ട്രെയിനില്‍ നിന്ന് ബലമായി പിടിച്ചിറക്കി പോലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും വിട്ടില്ല. ഉന്നത തലത്തിലുള്ള ഇടപെടലിനു ശേഷം രാത്രി 11 മണിക്കാണ് പോലീസ് മോചിതരാക്കിയത്.


രാജ്യത്തിന്റെ പ്രതിഛായയ്ക്കും മതസഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്‌റംഗ് ദളിന്റേയും പോലീസിന്റേയും ഭാഗത്തുനിന്നുണ്ടായതെന്ന് പിണറായി വിജയന്‍ കത്തില്‍ സൂചിപ്പിച്ചു. ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.




Tags:    

Similar News