എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുടെ അനധികൃത നിയമനം: ഹൈക്കോടതി ഉത്തരവ് പിന്‍വാതില്‍ നിയമനങ്ങള്‍ക്കുള്ള തിരിച്ചടി-കാംപസ് ഫ്രണ്ട്

Update: 2021-04-28 11:40 GMT
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല അസി. പ്രഫസര്‍ തസ്തികയില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞത് കേരളത്തിലെ സര്‍വകലാശാലകളിലെ സ്വാധീനമുപയോഗിച്ച് നടത്തുന്ന അനധികൃത നിയമനങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണെന്ന് കാംപസ് ഫ്രണ്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എ എന്‍ നിഹാദ് പ്രസ്താവിച്ചു. എ എന്‍ ഷംസീറിന്റെ ഭാര്യ ഡോ. സഹ്ല അടക്കം 30 പേരെയാണ് അസി. പ്രഫസര്‍ തസ്തികയില്‍ പരിഗണിക്കുന്നത്. മാനദണ്ഡം മറികടന്ന് നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി.

    2020 ജൂണ്‍ 30നാണ് കണ്ണൂര്‍ സര്‍വകലാശാല അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന വിഭാഗമായ എച്ച്ആര്‍ഡി സെന്ററില്‍ അസി. പ്രഫസര്‍ നിയമനത്തിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നത്. അഭിമുഖത്തിന് ഏപ്രില്‍ 16ന് ഹാജരാവണമെന്ന് ചൂണ്ടിക്കാട്ടി ഒമ്പതിനാണ് ഉദ്യോഗാര്‍ഥികള്‍ക്ക് കത്ത് ലഭിച്ചത്.

    മറ്റ് സര്‍വകലാശാകളില്‍ യുജിസിയുടെ ഇത്തരം എച്ച്ആര്‍ഡി സെന്ററുകളുണ്ട്. അവിടെ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ എന്നീ രണ്ട് തസ്തികകള്‍ മാത്രമാണുള്ളത്. അത്തരം തസ്തികളിലേക്കുള്ള നിയമനം സാധാരണ ഡെപ്യൂട്ടേഷന്‍ വഴിയാണ് നടക്കാറുള്ളത്. എന്നാല്‍, അസി. പ്രഫസര്‍ എന്ന തസ്തികയില്ല. മറ്റ് സര്‍വകലാശാലകളിലില്ലാത്ത ഒരു തസ്തിക കഴിഞ്ഞ വര്‍ഷം അനുവദിച്ച് അതിലേക്ക് അഭിമുഖത്തിന് അപേക്ഷ ക്ഷണിക്കുകയാണ് കണ്ണൂര്‍ സര്‍വകലാശാല ചെയ്തത്. ഇതിലേക്ക് 30 ഉദ്യോഗാര്‍ഥികളെയാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു തസ്തികയിലേക്ക് 10 പേരെ ഉള്‍പ്പെടുത്തിയാണ് സാധാരണ ഇത്തരം നിയമനങ്ങളില്‍ ചുരുക്കപ്പട്ടിക തയാറാക്കാറുള്ളത്. യോഗ്യതാ റാങ്കില്‍ താഴെയുള്ള ഡോ. സഹ്ലയെ കൂടി ഉള്‍പ്പെടുത്താനാണ് ചുരുക്കപ്പട്ടികയില്‍ 30 പേരെ ഉള്‍പ്പെടുത്തിയതെന്ന ഉദ്യോഗാര്‍ഥികളുടെ ആരോപണം ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

AN Shamseer MLA's wife: High Court order setback for backdoor appointments-campus front

Tags:    

Similar News