പൗരത്വപ്രക്ഷോഭത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ചിത്രങ്ങള്‍ പൊതുവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ച് ആദിത്യനാഥ് സര്‍ക്കാര്‍

ഉത്തര്‍പ്രദേശിലെ രാഷ്ട്രീയപ്രവര്‍ത്തകനായ സദഫ് ജാഫര്‍, അഭിഭാഷകനായ മുഹമ്മദ് ഷുഹൈബ്, നാടകപ്രവര്‍ത്തകനായ ദീപക് കബീര്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ എസ് ആര്‍ ദുരാപുരി തുടങ്ങി നിരവധി പേരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

Update: 2020-03-06 03:57 GMT

ലഖ്‌നോ: പൗരത്വ പ്രക്ഷോഭത്തില്‍ ഇടപെട്ട് അറസ്റ്റിലായവരുടെ പേരും വിലാസവും ഫോട്ടോ സഹിതം പൊതുവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ച് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് വ്യക്തമല്ല. സംസ്ഥാനത്തെ വിവിധ സമരങ്ങളില്‍ ഇടപെടുന്ന ആക്റ്റിവിസ്റ്റുകളും മുന്‍ ബ്യൂറോക്രാറ്റുകളും അടക്കം പൗരത്വഭേദഗതിക്കെതിരേ പ്രവര്‍ത്തിക്കുന്ന പലരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വലിയ ഹോര്‍ഡിങ്ങുകളിലാണ് ചിത്രങ്ങള്‍ പതിച്ചിരിക്കുന്നത്.

പൗരത്വ പ്രക്ഷോഭത്തില്‍ ഇടപെട്ട് സര്‍ക്കാരിന് നാശനഷ്ടങ്ങള്‍ വരുത്തിവച്ചുവെന്നാരോപിച്ച് ഇവര്‍ക്കെതിരേ പോലിസ് നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ നോട്ടിസ് ലഭിച്ചവരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എല്ലാവരും തന്നെ ജപ്തി നോട്ടിസുകള്‍ കോടതിയില്‍ ചോദ്യം ചെയ്തിട്ടുള്ളവരുമാണ്.

ഉത്തര്‍പ്രദേശിലെ രാഷ്ട്രീയപ്രവര്‍ത്തകനായ സദഫ് ജാഫര്‍, അഭിഭാഷകനായ മുഹമ്മദ് ഷുഹൈബ്, നാടകപ്രവര്‍ത്തകനായ ദീപക് കബീര്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ എസ് ആര്‍ ദുരാപുരി തുടങ്ങി നിരവധി പേരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

പൗരത്വ പ്രക്ഷോഭത്തിനെതിരേ ഏറ്റവും കടുത്ത രീതിയില്‍ പ്രതികരിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്. സമരങ്ങള്‍ക്കെതിരേ പോലിസ് നടത്തിയ വെടിവയ്പില്‍ നിരവധി പേര്‍ മരിച്ചിരുന്നു. 

Tags:    

Similar News