പഞ്ചാബില്‍ ഹര്‍ഭജന്‍ സിങ് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും

ഹര്‍ഭജന്‍ ബിജെപിയിലോ,കോണ്‍ഗ്രസിലോ ചേര്‍ന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് ഇതോടെ വിരാമമായിരിക്കുകയാണ്

Update: 2022-03-17 09:32 GMT
ഛണ്ഡീഗഢ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും. ഹര്‍ഭജന്റെ സ്ഥാനാര്‍ഥിത്വം എഎപി ഔദ്യോഗികമായി പ്രഖ്യാപിച്ചു.പഞ്ചാബിലെ പുതിയ സര്‍ക്കാര്‍ ഹര്‍ഭജന്‍ സിങിന് കായിക സര്‍വകലാശാലയുടെ ചുമതലകൂടി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹര്‍ഭജന്‍ ബിജെപിയിലോ,കോണ്‍ഗ്രസിലോ ചേര്‍ന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് ഇതോടെ വിരാമമായിരിക്കുകയാണ്.പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സിദ്ദു ഹര്‍ഭജനപ്പമൊള്ള ഫോട്ടോ ട്വീറ്റ് ചെയ്തതാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നുക്കമെന്ന് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്.പഞ്ചാബില്‍ വന്‍ വിജയം നേടിയ എഎപി രാജ്യസഭയിലും വന്‍ മുന്നേറ്റത്തിനാണ് ഒരുങ്ങുന്നത്.

18 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ 700ലധികം വിക്കറ്റുകള്‍ നേടിയ ഹര്‍ഭജന്‍ അടുത്തിടെയാണ് കായികരംഗത്ത് നിന്ന് വിരമിച്ചത്.1998 ൽ ഓസ്ട്രേലിയക്കെതിരെ ചെന്നൈയിൽ വെച്ചു നടന്ന ടെസ്റ്റ് മത്സരത്തിൽ കളിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഹർഭജൻ 367 അന്താരാഷ്ട്ര മത്സരങ്ങളും, 334 ലിസ്റ്റ് എ മത്സരങ്ങളും, 198 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചു.


Tags: