കശ്മീരില്‍ 99 ശതമാനം നിയന്ത്രണവും പിന്‍വലിച്ചെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രിം കോടതിയില്‍

370 പിന്‍വലിച്ചതിനു ശേഷം ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവും വാര്‍ത്താവിനിമയനിയന്ത്രണവും ഇപ്പോഴും തുടരുന്നതിനിടയിലാണ് സോളിസിറ്റര്‍ ജനറലിന്റെ സുപ്രിം കോടതിയിലെ പരാമര്‍ശം.

Update: 2019-10-24 07:56 GMT

ന്യൂഡല്‍ഹി: കശ്മീരില്‍ അനുച്ഛേദം 370 പിന്‍വലിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ 90 ശതമാനം നിയന്ത്രണവും പിന്‍വലിച്ചെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രിം കോടതിയെ അറിയിച്ചു. നിയന്ത്രണങ്ങള്‍ ദൈനംദിനപരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനുച്ഛേദം 370 പിന്‍വലിച്ചതിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരേ ഫയല്‍ ചെയ്ത കേസുകള്‍ പരിഗണിക്കുന്നതിനിടയിലാണ് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യമറിയിച്ചത്. കേസ് പരിഗണിച്ച എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബഞ്ച് നിയന്ത്രണങ്ങള്‍ എത്ര കാലം വേണമെന്ന കാര്യത്തില്‍ കൃത്യമായ മറുപടി തരണമെന്ന് ആവശ്യപ്പെട്ടു. മാത്രമല്ല, ദിനംപ്രതി സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും വേണം. രാഷ്ട്രസുരക്ഷയുടെ ഭാഗമായി നിയന്ത്രണങ്ങള്‍ ആവാം പക്ഷേ, അത് നിരന്തരം പുനപ്പരിശോധിക്കുക എന്നത് പ്രധാനമാണ്- ബഞ്ച് അഭിപ്രായപ്പെട്ടു.

370 പിന്‍വലിച്ചതിനു ശേഷം ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവും വാര്‍ത്താവിനിമയനിയന്ത്രണവും ഇപ്പോഴും തുടരുന്നതിനിടയിലാണ് സോളിസിറ്റര്‍ ജനറലിന്റെ സുപ്രിം കോടതിയിലെ പരാമര്‍ശം.  

Tags: