ഒമാനിലെ നിര്‍മാണ മേഖലയില്‍ ആറു തൊഴിലാളികള്‍ മരിച്ചു; ഇന്ത്യക്കാരെന്ന് സൂചന

പ്രാഥമിക വിവരമനുസരിച്ച് മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ് കരുതുന്നതെന്നും വിശദപരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നും ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി മുന്നു മഹാവീര്‍ പറഞ്ഞു.

Update: 2019-11-12 12:23 GMT

മസ്‌കത്ത്: ഒമാനില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയുണ്ടായ കനത്ത മഴയില്‍ ആറു തൊഴിലാളികള്‍ മരിച്ചു. ഇവര്‍ ഇന്ത്യക്കാരാണെന്നാണ് സൂചന. പ്രാഥമിക വിവരമനുസരിച്ച് മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ് കരുതുന്നതെന്നും വിശദപരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നും ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി മുന്നു മഹാവീര്‍ പറഞ്ഞു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള എല്ലാ കാര്യങ്ങള്‍ക്കും എംബസി മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മസ്‌കത്ത് അന്തരാഷ്ട്ര വിമാനത്തവാളത്തിന് സമീപം നടന്നുവരുന്ന ഒരു ജലവിതരണ പദ്ധതി സ്ഥലത്താണ് അപകടമുണ്ടായത്. കനത്ത മഴയില്‍ ഇവര്‍ ജോലിയിലേര്‍പ്പെട്ട കോണ്‍ക്രീറ്റ് പൈപ്പിലേക്ക് ജലം ഇരച്ചു കയറിയാണ് അപകടമുണ്ടായത്.

ആറു തൊഴിലാളികളെ കാണാതായെന്ന് ഞായറാഴ്ച രാത്രിയോടെ തന്നെ അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഉടന്‍ തന്നെ വിപുലമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെയാണ് ആറുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കനത്ത മഴയില്‍ ഇവര്‍ ജോലി ചെയ്തിരുന്ന പൈപ്പില്‍ വെള്ളം ഇരച്ചുകയറിയാണ് അപകടം സംഭവിച്ചത്. 295 മീറ്റര്‍ നീളമുള്ള പൈപ്പില്‍ നിന്ന് വലിയ പമ്പ് സൈറ്റുകള്‍ ഉപയോഗിച്ച് വെള്ളം പുറത്തുകളഞ്ഞ ശേഷമായിരുന്നു മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്.




Tags:    

Similar News