ദക്ഷിണാഫ്രിക്കയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ 14 പേര്‍ മരിച്ചു; ഡ്രൈവര്‍ക്കെതിരേ കൊലപാതകക്കുറ്റത്തില്‍ കേസെടുത്തു

Update: 2026-01-23 05:30 GMT

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ് പ്രവിശ്യയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ 14 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ചികില്‍സയിലായിരുന്ന രണ്ടു പെണ്‍കുട്ടികള്‍ ഇന്നലെ മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ബസ് ഡ്രൈവര്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയതായും അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ ജോഹന്നാസ്ബര്‍ഗിന്റെ തെക്ക് ഭാഗത്തുള്ള പ്രൈമറി ഹൈസ്‌കൂളുകളിലേക്ക് 16 വിദ്യാര്‍ഥികളുമായി പോയ സ്വകാര്യ മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 12 കുട്ടികള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അഞ്ചു വിദ്യാര്‍ഥികളും ബസ് ഡ്രൈവറും ട്രക്കിലെ ഒരു യാത്രക്കാരനും ഉള്‍പ്പെടെ ഏഴു പേര്‍ ചികില്‍സയിലായിരുന്നു. ഇതില്‍ രണ്ടു പെണ്‍കുട്ടികളാണ് കഴിഞ്ഞ ദിവസം മരിച്ചത്. മൂന്നു പേര്‍ ആശുപത്രി വിട്ടു. രണ്ടു കുട്ടികള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്.

ബസ് ഡ്രൈവറായ അയാണ്ട ഡുഡ്‌ലയ്‌ക്കെതിരേ നരഹത്യ, കൊലപാതകശ്രമം, പ്രൊഫഷണല്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി നാഷണല്‍ പ്രോസിക്യൂട്ടിംഗ് അതോറിറ്റി വക്താവ് ലുംക മഹാഞ്ജന പറഞ്ഞു. കേസ് കൂടുതല്‍ അന്വേഷണത്തിനായി മാര്‍ച്ച് 5ലേക്ക് മാറ്റി.

Tags: