കണ്ണൂരില്‍ ചീങ്കണ്ണി-ബാവലി പുഴകള്‍ കരകവിഞ്ഞു; രണ്ടിടത്ത് ഉരുള്‍പൊട്ടല്‍

Update: 2019-08-08 05:57 GMT
കണ്ണൂര്‍: ജില്ലയുടെ മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുന്നു. ചീങ്കണ്ണി-ബാവലി പുഴകള്‍ കരകവിഞ്ഞ് ഒഴുകുന്നു. കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴ തുടരുകയാണ്. ആറളം വനത്തിലും കേളകം അടക്കാത്തോട്ടം ഉരുള്‍പ്പെട്ടലുണ്ടായി. ബാവലിപ്പുഴയും ചീങ്കണ്ണി പുഴയും കരകവിഞ്ഞൊഴുകുന്നു. നിരവധി വീടുകളും കൃഷിയിടങ്ങളും വെള്ളത്തിലായി.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആറളം വന്യജീവി സങ്കേതത്തിന്റെ വളയഞ്ചാല്‍ ഓഫിസ് പരിസരം വെള്ളത്തിലായി. അടക്കാത്തോട് മുട്ടുമാറ്റിയില്‍ ആനമതില്‍ വീണ്ടും തകര്‍ന്നു. ചീങ്കണ്ണിപ്പുഴ കരകവിഞ്ഞ് മലയോര ഹൈവെയില്‍ വെള്ളം കയറി. പലയിടത്തും ഗതാഗതം മുടങ്ങി.

കനത്ത മഴയില്‍ മണ്ണിടിഞ്ഞു കൊട്ടിയൂര്‍ വയനാട് പാല്‍ചുരം റോഡില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. റോഡില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് പോലിസ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴ ശക്തമായതിനാല്‍ കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.

അതേസമയം, കണ്ണൂര്‍ ജില്ലയില്‍ 9 ദുരിതാശ്വാസ കാംപുകള്‍ തുറന്നു. 116കുടുംബങ്ങളെ ഇവിടെ സുരക്ഷിതമായി പാര്‍പ്പിച്ചിട്ടുണ്ട്. 100ലധികം കുടുംബങ്ങള്‍ കുടുംബവീടുകളിലേക്ക് മാറിത്താമസിച്ചിട്ടുണ്ട്.

Tags: