ചരക്ക് സേവന നികുതി ലഘൂകരിക്കണമെന്ന് ജി എസ് ടി സെമിനാര്‍

സാധാരണക്കാരന് കൂടി മനസിലാകുന്ന തരത്തില്‍ നടപടി ക്രമങ്ങള്‍ ലഘൂകരിക്കണം.നിലവിലെ സംവിധാനത്തിലെ സാങ്കേതിക പാളിച്ചകള്‍ തിരുത്തണം. ചരക്കു സേവന നികുതിയിലെ നിലവിലെ നടപടിക്രമങ്ങള്‍ ആശയക്കുഴപ്പം ഉണ്ടാകുന്നവയും ചെറുകിട ബിസിനസുകാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയുമാണെന്നും സെമിനാറില്‍ അഭിപ്രായം

Update: 2019-06-15 12:05 GMT

കൊച്ചി: ചരക്ക് സേവന നികുതി നിയമം ലഘൂകരിക്കണമെന്ന് കൊച്ചിയില്‍ നടന്ന ജി എസ് ടി സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. സാധാരണക്കാരന് കൂടി മനസിലാകുന്ന തരത്തില്‍ നടപടി ക്രമങ്ങള്‍ ലഘൂകരിക്കണമെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. നിലവിലെ സംവിധാനത്തിലെ സാങ്കേതിക പാളിച്ചകള്‍ തിരുത്തണം. ചരക്കു സേവന നികുതിയിലെ നിലവിലെ നടപടിക്രമങ്ങള്‍ ആശയക്കുഴപ്പം ഉണ്ടാകുന്നവയും ചെറുകിട ബിസിനസുകാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയുമാണ്. പല നടപടിക്രമങ്ങളും പാലിക്കാനുള്ള സോഫ്റ്റ്വെയറുകളോ സംവിധാനങ്ങളോ ചെറുകിട കച്ചവടക്കാര്‍ക്ക് ലഭ്യമല്ല. മാസംതോറുമുള്ള റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ പോലും ആശയക്കുഴപ്പം നിലനില്‍ക്കുന്നതായി സെമിനാര്‍ അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ അപ്ഡേഷന്‍ വേണമെന്നും സെമിനാറില്‍ സംസാരിച്ച വിദഗ്ധര്‍ ആവശ്യപ്പെട്ടു.

ചരക്ക് സേവന നികുതിയെ സ്വാഗതം ചെയ്യുന്നതായും അതിലെ നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ഐ സി എ ഐ ഭാരവാഹികള്‍ പറഞ്ഞു. മുന്‍പ് പല തട്ടുകളായി ആര്‍ക്കും മനസിലാകാത്ത തരത്തില്‍ നിലനിന്നിരുന്ന പലതരം നികുതികള്‍ ഒരു കുടക്കീഴിലാക്കിയത് ഗുണകരമാണ്. നികുതികള്‍ക്ക് ഏകീകൃത സ്വഭാവം ഉണ്ടാകുന്നത് വ്യാപാര മേഖലയ്ക്ക് ഗുണപരമാണെങ്കിലും ജി എസ് ടി യിലെ നടപടിക്രമങ്ങള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവ തന്നെയാണെന്ന് സെമിനാര് വിലയിരുത്തി. എംപിയും ഐ സി എ ഐ മുന്‍ പ്രസിഡന്റുമായ എന്‍ ഡി ഗുപ്ത, സുനില്‍ ഗാഭാവല്ല, മോഹന്‍ ആര്‍ ലവി എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ളാസുകള്‍ നയിച്ചു. ബാബു എബ്രഹാം കള്ളിവയലില്‍, പി ആര്‍ ശ്രീനിവാസന്‍, രഞ്ജിത്ത് ആര്‍ വാര്യര്‍ പങ്കെടുത്തു.

Tags:    

Similar News