കൊവിഡ് ടെസ്റ്റിനുശേഷം നിരീക്ഷണത്തില്‍ കഴിയാത്ത 15 പേര്‍ക്കെതിരേ കേസ്

Update: 2021-09-28 13:20 GMT

കല്‍പ്പറ്റ: കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാതെ പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരേ വയനാട് ജില്ലാ ഭരണകൂടം പോലിസ് മുഖേന നടപടി സ്വീകരിച്ച് തുടങ്ങി. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് നടപടി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 15 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലയിലെ ഏത് സെന്ററില്‍നിന്ന് ടെസ്റ്റ് ചെയ്താലും യഥാസമയം ആ വ്യക്തിയുടെ വിവരം പഞ്ചായത്ത് കണ്‍ട്രോള്‍ റൂമിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ലഭിക്കും.

ടെസ്റ്റ് ചെയ്ത വ്യക്തി നിശ്ചിത സമയം കഴിഞ്ഞും വീട്ടിലെത്താതെ പുറത്ത് കറങ്ങിനടക്കുകയാണെങ്കില്‍ ഉടന്‍ സമീപത്തെ പോലിസ് സ്റ്റേഷനില്‍ റിപോര്‍ട്ട് നല്‍കും. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുക. വരും ദിവസങ്ങളിലും ക്വാറന്റൈന്‍ ലംഘനത്തിനെതിരേ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്കും ഇത്തരം ലംഘനങ്ങള്‍ പോലിസിനെ അറിയിക്കാവുന്നതാണ്.

Tags:    

Similar News