വയനാട് മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടല്‍; രണ്ട് എസ്റ്റേറ്റ് പാടിയും പള്ളിയും തകര്‍ന്നു; നിരവധി പേര്‍ മണ്ണിനടിയില്‍ (Video)
പ്രദേശത്ത് നിന്ന് പലരെയും കാണാതായതായി വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യം വയനാട് പ്രാദേശിക ഫെയ്‌സ്ബുക്ക് പേജുകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് കൃത്യമായ സ്ഥിരീകരണമില്ല.
സുല്‍ത്താന്‍ ബത്തേരി: വയനാട് മേപ്പാടി പത്തുമലയില്‍ വന്‍ഉരുള്‍പൊട്ടല്‍. രണ്ട് എസ്റ്റേറ്റ് പാടികളും പള്ളിയും കാന്റീനും ഏതാനും വീടുകളും ഒലിച്ചുപോയതായാണ് റിപോര്‍ട്ട്. പ്രദേശത്ത് നിന്ന് പലരെയും കാണാതായതായി വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യം വയനാട് പ്രാദേശിക ഫെയ്‌സ്ബുക്ക് പേജുകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മണ്ണിനടയില്‍പ്പെട്ട ഏഴുപേരെ രക്ഷിച്ചു; നിരവധി പേരെ കാണാതായതായാണ് റിപോര്‍ട്ട്.
വയനാട് മുട്ടില്ലമയിൽ ഉരുള്‍പൊട്ടലിൽ ദമ്പതികൾ മരിച്ചു. പഴശ്ശി ആദിവാസി കോളനി യിലെ മഹേഷ്, ഭാര്യ പ്രീതി എന്നിവരാണു മരിച്ചത്. നാലരയോടെയാണു മലയില്‍ ഉരുളപൊട്ടലുണ്ടായത്. ഉരുള്‍പൊട്ടി വീടിനുമുകളിലേക്കു മണ്ണും കല്ലുംവന്നുവീഴുകയായിരുന്നു.
വയനാട് നീലഗിരിയില്‍ റോഡില്‍ വെള്ളം കയറി. കല്‍പ്പറ്റയില്‍ ദേശീയ പാതയില്‍ വെള്ളം കയറി. കബനീ നദി കരകവിഞ്ഞൊഴുകിയതിനാല്‍ ബീച്ചനഹള്ളി ഡാമിന്റെ ഷട്ടര്‍ തുറന്നിട്ടുണ്ട്. കാരാപ്പുഴ ഡാമിന്റെ ഷട്ടര്‍ തുറക്കുമെന്ന് റിപോര്‍ട്ടുണ്ട്. 73 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇതുവരെ 4976 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ദുരതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആറുമണിയോടെ സൈന്യം വയനാട്ടിലെത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.