ബാലപീഡകനെ സംരക്ഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ നാളെ എസ്ഡിപിഐ സമരഭവനം

ഒരു പെണ്‍കുട്ടി സ്വന്തം അധ്യാപകനാല്‍ പലതവണ ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിയായ ആര്‍എസ്എസ്സുകാരനെ സംരക്ഷിക്കുന്ന നയമാണ് ഇടതുപക്ഷം കൈക്കൊണ്ടത്.

Update: 2020-07-18 12:11 GMT

മലപ്പുറം: കണ്ണൂര്‍ പാലത്തായിയിലെ ബാലപീഡകനെ സംരക്ഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ നാളെ എസ്ഡിപിഐ സമരഭവനം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് അറിയിച്ചു. എട്ടുവയസ്സുള്ള ഒരു പെണ്‍കുട്ടി സ്വന്തം അധ്യാപകനാല്‍ പലതവണ ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിയായ ആര്‍എസ്എസ്സുകാരനെ സംരക്ഷിക്കുന്ന നയമാണ് ഇടതുപക്ഷം കൈക്കൊണ്ടത്.

പോക്‌സോ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്താതെ ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യം ലഭിക്കാന്‍ ഉതകുന്ന നിസ്സാരവകുപ്പുകളാണ് വളരെ വൈകി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. കേസ് കൊടുത്തതോടെ ഇരയെ എല്‍ഡിഎഫ് സര്‍ക്കാര്‍ മാനസികമായി പീഡിപ്പിക്കുകയായിരുന്നു.

പോലിസ് യൂനിഫോമിലെത്തി മൊഴിയെടുത്തു. മൊഴി തിരുത്താന്‍ 'മദ്രസാധ്യാപകനാണ് പീഡിപ്പിച്ചത്' എന്ന് പറയാന്‍ നിര്‍ബന്ധിച്ചു. അഞ്ചുതവണ ചോദ്യം ചെയ്തു. 100 കിലോമീറ്റര്‍ അപ്പുറത്ത് കൊണ്ടുപോയി കൗണ്‍സിലിങ് നടത്തി.

പ്രതി പത്മരാജനെതിരേ എസ്ഡിപിഐ ഉയര്‍ത്തിയ പോസ്റ്റര്‍ നശിപ്പിക്കാന്‍ പോലിസുകാര്‍തന്നെ രംഗത്തുവന്ന വിചിത്രസംഭവവുമുണ്ടായി. തുടക്കം മുതല്‍ പ്രതിയെ സംരക്ഷിക്കാനാണ് ആഭ്യന്തരവകുപ്പും ഇടതുപക്ഷവും ശ്രമിച്ചെതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാളെ രാവിലെ 10ന് ജില്ലയിലെ മുഴുവന്‍ ബ്രാഞ്ചുകളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തകരുടെ ഭവനം സമരകേന്ദ്രമാവുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News