ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു; പ്രതികള്‍ പിടിയില്‍

തലവടി കളങ്ങര അമ്പ്രയില്‍ പുത്തന്‍പറമ്പില്‍ അനില്‍ (40) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ പെണ്‍കുട്ടിയുടെ സഹോദരന്‍ കൊച്ചുപറമ്പില്‍ കെവിന്‍ (19), ഇരുപ്പൂട്ടില്‍ചിറ അമല്‍ (അപ്പു22) എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു.

Update: 2019-01-14 19:36 GMT

ആലപ്പുഴ: ഓട്ടോയില്‍പോയ സഹോദരി തിരികെയെത്താഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു. തലവടി കളങ്ങര അമ്പ്രയില്‍ പുത്തന്‍പറമ്പില്‍ അനില്‍ (40) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ പെണ്‍കുട്ടിയുടെ സഹോദരന്‍ കൊച്ചുപറമ്പില്‍ കെവിന്‍ (19), ഇരുപ്പൂട്ടില്‍ചിറ അമല്‍ (അപ്പു22) എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 12 മണിയോടുകൂടിയായിരുന്നു സംഭവം. രാവിലെ ഓട്ടോയില്‍ കയറിപ്പോയ പെണ്‍കുട്ടി രാത്രി വൈകിയും വീട്ടിലെത്താഞ്ഞതിനെ ചൊല്ലി സഹോദരനും സുഹൃത്തും അനിലിന്റെ വീട്ടിലെത്തി ചോദ്യംചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഓട്ടോയില്‍ കയറിയ പെണ്‍കുട്ടിയെ തിരികെ അമ്പ്രയില്‍ പാലത്തില്‍ ഇറക്കിയെന്ന് അനില്‍ പറഞ്ഞെങ്കിലും സഹോദരനും സുഹൃത്തും വിശ്വസിക്കാതെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

വെട്ടേറ്റ അനിലിനെ എടത്വാ സ്വകാര്യാശുപത്രിയില്‍ എത്തിച്ചശേഷം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴിയാണ് മരിച്ചത്. അനിലിന്റെ ശരീരത്ത് ആറോളം കുത്തും അഞ്ചോളം വെട്ടും ഏറ്റിട്ടുള്ളതായാണ് പ്രാഥമിക നിഗമനം. വെട്ടേറ്റ അനിലിന്റെ അലര്‍ച്ചകേട്ട് ഓടിയെത്തിയ ഭാര്യ സന്ധ്യയ്ക്കും വെട്ടേറ്റിരുന്നു. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ധ്യ ഏഴുമാസം ഗര്‍ഭിണിയാണ്. ആലപ്പുഴയില്‍ നിന്നെത്തിയ ഫിംഗര്‍ പ്രിന്റ് വിദഗ്ധരും, ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. എടത്വാ എസ്‌ഐ സിസില്‍ ക്രിസ്റ്റില്‍ രാജിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.




Tags:    

Similar News