മുട്ടില്‍ മരം കൊള്ള: മൂന്നു പ്രതികളെ അറസ്റ്റു ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കേസിലെ പ്രധാന പ്രതികളായ റോജി , ആന്റോ, ജോസ് കുട്ടി എന്നിവരാണ് അറസ്റ്റിലായത്.തിരൂരില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.മൂന്‍കൂര്‍ ജാമ്യം തേടി മൂന്നു പേരും ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇവരുടെ ജാമ്യ ഹരജി തള്ളിയിരുന്നു.

Update: 2021-07-28 09:19 GMT

കൊച്ചി: വയനാട് മുട്ടില്‍ മരം കൊള്ളക്കേസില്‍ മൂന്നു പ്രതികളെ അറസ്റ്റു ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.കേസിലെ പ്രധാന പ്രതികളായ റോജി , ആന്റോ, ജോസ് കുട്ടി എന്നിവരാണ് അറസ്റ്റിലായത്.തിരൂരില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.മൂന്‍കൂര്‍ ജാമ്യം തേടി മൂന്നു പേരും ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇവരുടെ ജാമ്യ ഹരജി തള്ളിയിരുന്നു. അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ അറസ്റ്റ് താല്‍ക്കാലികമായി തടയണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹരജിയുമായി ഇന്ന് വീണ്ടും ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഈ ഹരജി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് പ്രതികളെ അറസ്റ്റു ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

മരണനാന്തര ചടങ്ങില്‍ പങ്കെടുക്കണമെന്ന പ്രതികളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും ചടങ്ങില്‍ പങ്കെടുക്കാനുള്ള അവസരം പോലിസ് ഒരുക്കുമെന്നും കോടതിയെ അറിയിച്ചു.ആലുവയില്‍ നിന്നും മൂന്നു പേരും വയനാട്ടിലേക്ക് പോകുന്നുവെന്ന വിവരം പോലിസ് സംഘത്തിന് ലഭിച്ചിരുന്നു.തുടര്‍ന്ന് പോലിസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ പോലിസിനെ വെട്ടിച്ച് പോകുകയായിരുന്നു.തുടര്‍ന്ന് തിരൂരില്‍ വെച്ച് പോലിസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് വിവരം.

മരംമുറികേസിലെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ വൈകുന്നതിനെതിരെ ഇന്നലെ ഹൈക്കോടതി സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. മരംമുറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹരജി ഇന്നലെ പരിഗണിക്കവയെയാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശങ്ങളുണ്ടായത്. കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാത്തത് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്തമാണ് വ്യക്തമാക്കുന്നതെന്നു കോടതി വാക്കാല്‍ വ്യക്തമാക്കിയിരുന്നു. അറസ്റ്റ് ഉണ്ടാകാത്തത് അന്വേഷണം ശരിയായ ദിശയിലല്ലെന്നതിന് തെളിവാണെന്നും വിലപിടിപ്പുള്ള മരങ്ങള്‍ മോഷണം പോയിട്ടും പ്രതികളെ പിടികൂടാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പ്രതികളെ അറസ്റ്റു ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

Tags:    

Similar News