കശ്മീർ: സാമൂഹിക മാധ്യമങ്ങളുടെ നിരോധനത്തിന് പിന്നാലെ ഉപയോക്താക്കൾക്കെതിരേ യു‌എ‌പി‌എ ചുമത്തി

സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്തെന്നാരോപിച്ച് കശ്മീർ സോണിലെ ശ്രീനഗർ സൈബർ പോലിസാണ് കേസെടുത്തിരിക്കുന്നത്.

Update: 2020-02-18 05:10 GMT

കശ്മീർ: ഇന്റർനെറ്റ് നിരോധനം ഒഴിവാക്കാൻ വിപിഎൻ ഉപയോഗിച്ച സാമൂഹിക മാധ്യമ ഉപയോക്താക്കൾക്കെതിരേ ജമ്മു കശ്മീർ പോലിസ് യുഎപിഎ ചുമത്തി. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ (വിപിഎൻ) ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് കൂടുതൽ സുരക്ഷിതമായി ഉപയോ​ഗിക്കാൻ സാധിക്കുന്ന ഉപാധിയാണ്.

സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്തെന്നാരോപിച്ച് കശ്മീർ സോണിലെ ശ്രീനഗർ സൈബർ പോലിസാണ് കേസെടുത്തിരിക്കുന്നത്. സർക്കാർ ഉത്തരവുകൾ ലംഘിക്കുകയും സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുകയും ചെയ്തവർക്കെതിരേയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് പോലിസ് പ്രസ്താവനയിൽ പറഞ്ഞു. വിഘടനവാദം പ്രചരിപ്പിക്കുന്നതിനും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അക്രമികൾ സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതായി നിരന്തരം റിപോർട്ടുകൾ പുറത്തുവന്നതായും പോലിസ് പറയുന്നു.

കശ്മീരിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയും വിഘടനവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയും ഭീകരപ്രവർത്തനങ്ങളെ മഹത്വപ്പെടുത്തുകയും ചെയ്യുന്ന സാമൂഹിക മാധ്യമ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് എഫ്‌ഐആർ ഫയൽ ചെയ്തതെന്ന് പോലിസ് അവകാശപ്പെടുന്നു. യു‌എ‌പി‌എ കൂടാതെ ഇൻ‌ഫർമേഷൻ ടെക്നോളജി ആക്റ്റ് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐ‌ആർ ഫയൽ ചെയ്തത്.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ എല്ലാ സാമൂഹിക മാധ്യമങ്ങളും നിരോധിച്ച് ഫെബ്രുവരി 14 ന് ജമ്മു കശ്മീർ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രോഗബാധിതനായ ഹുറിയത്ത് നേതാവ് സയ്യിദ് അലി ഗീലാനിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്തു.

Tags:    

Similar News