സര്‍ക്കാരിന് തിരിച്ചടി ;ഖാദര്‍ കമ്മിറ്റി റിപോര്‍ട് നടപ്പിലാക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കമ്മിറ്റി റിപോര്‍ട് നടപ്പിലാക്കുന്നതിനെതിരെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്.കേസില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസും അയച്ചിട്ടുണ്ട്

Update: 2019-06-17 06:54 GMT
കൊച്ചി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി.ഹൈസ്‌കുള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളുടെ ലയനം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപോര്‍ട് നടപ്പിലാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കമ്മിറ്റി റിപോര്‍ട് നടപ്പിലാക്കുന്നതിനെതിരെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷനായിരുന്നു കോടതിയെ സമീപിച്ചത്.ഹരജി പരിഗണിച്ച് ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് സ്റ്റേ ചെയ്തിരിക്കുന്നത്.കേസില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസും അയച്ചിട്ടുണ്ട്. ലയനം നടപ്പാക്കാനുള്ള തീരുമാനം ദേശീയ വിദ്യാഭ്യാസ നയത്തിനെതിരാണെന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ അവകാശങ്ങളെ ഇത് ഹനിക്കുന്നതാണെന്നും ഹരജിക്കാര്‍ വാദിച്ചു.അശാസ്ത്രീയവും അപ്രായോഗികവും ഏകപക്ഷീയവുമായ കെണ്ടത്തലുകളാണ് ഖാദര്‍ കമ്മിറ്റി മുന്നോട്ടു വച്ചിട്ടുള്ളതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ സര്‍ക്കാര്‍ തീരൂമാനം നയപരമാണെന്നായിരുന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. ശുപാര്‍ശ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത കോടതി ഹരജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ പിന്നീട് പരിഗണിക്കാനായി മാറ്റി.ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതായിരുന്നു ഖാദര്‍ കമ്മിറ്റി റിപോര്‍ടിലെ പരാമര്‍ശം. ഖാദര്‍ കമ്മിറ്റി റിപോര്‍ട് നടപ്പിലാക്കുന്നതിനെതിരെ ഒരു വിഭാഗം അധ്യാപകരും വിവിധ സംഘടനകളും നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.എന്നാല്‍ ഇത് കാര്യമാക്കാതെ റിപോര്‍ട് നടപ്പിലാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടയിലാണ് ഇപ്പോള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

Tags:    

Similar News