ഡൽഹിയിൽ വൻ ദലിത് പ്രതിഷേധം; പ്രക്ഷോഭത്തിന് പിന്നാലെ ആസാദ് രാവൺ അറസ്റ്റിൽ
ന്യൂഡൽഹി: രാംവിലാസ് മന്ദിർ പൊളിച്ചുമാറ്റിയതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ദലിതുകൾ വൻ പ്രതിഷേധം സംഘടിപ്പിച്ചു. പ്രക്ഷോഭത്തിന് പിന്നാലെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദടക്കം 50 പേർ അറസ്റ്റിലായി. ജാന്ദേവാലനും രാംലീല മൈതാനത്തിനുമിടയിലുള്ള തെരുവുകളിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ദലിതുകൾ നടത്തിയ പ്രതിഷേധ പ്രകടനം നഗരത്തെ സ്തംഭിപ്പിച്ചു.
ഡൽഹി വികസന അതോറിറ്റിയാണ് (ഡി.ഡി.എ) ആഗസ്റ്റ് പത്തിന് സുപ്രീംകോടതി ഉത്തരവ് പ്രകാരം രവിദാസ് മന്ദിർ എന്ന ദലിത് ക്ഷേത്രം പൊളിച്ചുമാറ്റിയത്. ജാന്ദേവാലനിലെ അബേദ്കർ ഭവനിൽ നിന്ന് രാംലീല മൈതാനത്തേക്കാണ് പ്രകടനം നടത്തിയത്. പ്രതിഷേധത്തെ തുടർന്ന് നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ ഗതാഗതം സ്തംഭിച്ചു. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള ദലിതുകളാണ് പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നത്. സർക്കാർ സ്ഥലം കൈമാറണമെന്നും ക്ഷേത്രം പുനർനിർമിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സമാന ആവശ്യം ഉന്നയിച്ച് ആഗസ്റ്റ് 13ന് പഞ്ചാബിൽ ദലിതുകൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തുഗ്ലക്കാബാദ് വനപ്രദേശത്ത് ക്ഷേത്രം നിലനിന്നിരുന്ന അതേ സ്ഥലത്തോ മറ്റൊരു സ്ഥലത്തോ ക്ഷേത്രം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നിട്ടുണ്ട്. ഡൽഹി സാമൂഹിക വികസന മന്ത്രി രാജേന്ദ്ര പാൽ ഗൗതം, ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്, ആത്മീയ നേതാക്കൾ തുടങ്ങിയവർ പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുത്തു.
സമുദായം നേരിടുന്ന അനീതിക്ക് എതിരായാണ് തങ്ങൾ പോരാടുന്നതെന്നും സുപ്രീംകോടതി വിധിക്ക് എതിരല്ലെന്നും രാജേന്ദ്ര പാൽ ഗൗതം പറഞ്ഞു. എന്തുകൊണ്ട് രാജ്യത്തുടനീളം ദലിത് സമുദായത്തിൻറെ മാത്രം ക്ഷേത്രങ്ങൾ പൊളിക്കപ്പെടുന്നുവെന്നും ബി.ആർ. അംബേദ്കറുടെ പ്രതിമകൾ മാത്രം തകർക്കപ്പെടുന്നുവെന്നും സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലിസ് ബാറ്റൺ ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിയുതിർത്തുവെന്ന് ഭീം ആർമി ആരോപിച്ചു. പ്രതിഷേധക്കാർ അക്രമാസക്തരായിട്ടുണ്ടെന്നും ഏഴ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും എന്നാൽ പൊതുജനങ്ങളിൽ നിന്ന് ആർക്കും പരിക്കില്ലെന്നും പോലിസ് അവകാശപ്പെട്ടു.