അയ്യപ്പക്ഷേത്രം ആക്രമിച്ച കേസില്‍ രാമകൃഷ്ണൻ അറസ്റ്റിൽ; പൊളിയുന്നത് വിഎച്ച്പി നുണപ്രചാരണം
ക്ഷേത്രം ആക്രമിക്കപ്പെട്ടതിനു പിന്നാലെ ഹിന്ദു ഐക്യവേദി പ്രദേശത്ത് പ്രകടനം നടത്തുകയും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു.
വളാഞ്ചേരി: മലപ്പുറം ജില്ലയിലെ എടയൂര്‍ പഞ്ചായത്തിലുള്ള നെയ്തല്ലൂര്‍ അയ്യപ്പക്ഷേത്രം ആക്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. സികെ പാറ സ്വദേശി കുരുത്തുവില്ലിങ്ങൽ രാമകൃഷ്ണനാണ് അറസ്റ്റിലായത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന അയ്യപ്പുണ്ണിയുടെ അനുജന്‍ രാജനെ ഈ കേസിൽ ചോദ്യം ചെയ്‌തെങ്കിലും സംഭവത്തിൽ പങ്കില്ലെന്ന് കണ്ട് വിട്ടയച്ചു.
തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാമകൃഷ്ണൻ ജോലി ചെയ്യുന്നത് രാജനൊപ്പമാണ്. അതുകൊണ്ട് തന്നെ ജോലി സ്ഥലത്ത് വച്ച് ക്ഷേത്ര ആക്രമണ കാര്യം സംസാരിച്ചിരുന്നോ എന്നറിയാനാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് വളാഞ്ചേരി എസ്എച്ച്ഒ തേജസ് ന്യൂസിനോട് പറഞ്ഞു. കസ്റ്റഡിയിൽ എടുത്തുവെന്നുള്ള പ്രചാരണം വ്യാജമാണെന്നും പോലിസ് അറിയിച്ചു.
ആഗസ്റ്റ് 27ന് രാത്രിയായിരുന്നു സി.കെ പാറ ശാന്തിനഗറില്‍ നെയ്തലപ്പുറത്ത് ധര്‍മ്മശാസ്ത്രാ ക്ഷേത്രത്തിനുനേരെ ആക്രമണം നടന്നത്. ക്ഷേത്രത്തിന്റെ ഭാഗമായ നാഗപ്രതിഷ്ഠയും രക്ഷസ്സ് പ്രതിഷ്ഠയും തറയും തകര്‍ക്കുകയും മനുഷ്യവിസര്‍ജ്യം പ്ലാസ്റ്റിക് കവറിലാക്കി ചുറ്റമ്പലത്തിനകത്തേക്ക് വലിച്ചെറിയുകയും ചെയ്തു.
ഇന്ത്യൻ ശിക്ഷാ നിയമം 153, 295 എ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്ഷേത്രം ആക്രമിക്കപ്പെട്ടതിനു പിന്നാലെ ഹിന്ദു ഐക്യവേദി പ്രദേശത്ത് പ്രകടനം നടത്തുകയും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു. പോലിസ് അന്വേഷണം നടന്ന് കൊണ്ടിരിക്കെ ക്ഷേത്രത്തിലേക്ക് ചെരുപ്പ് ധരിച്ചു കയറിയ ആർഎസ്എസ് നേതാവിന്റെ നടപടിക്കെതിരെയും വിശ്വാസികൾ രംഗത്ത് വന്നിട്ടുണ്ട് .