പാലത്തായി ബാലികാ പീഡനക്കേസ്: പ്രതിയായ ബിജെപി നേതാവിനു ജാമ്യം

അറസ്റ്റിലായി 90 ദിവസത്തിനു മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായ ജാമ്യം ലഭിക്കുമെന്നു വിമര്‍ശനത്തിനിടെ, കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം പോക്‌സോ വകുപ്പ് ഒഴിവാക്കി ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Update: 2020-07-16 12:05 GMT

കണ്ണൂര്‍: പാനൂരിനു സമീപം പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചു. കേസില്‍ പോക്‌സോ വകുപ്പ് ചേര്‍ക്കാതെ ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെയാണ് ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുനിയില്‍ പത്മരാജനാണ് തലശ്ശേരി ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസത്തിനു മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായ ജാമ്യം ലഭിക്കുമെന്നു വിമര്‍ശനത്തിനിടെ, കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം പോക്‌സോ വകുപ്പ് ഒഴിവാക്കി ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തലശ്ശേരി പോക്‌സോ കോടതിയില്‍ കുറ്റപത്രത്തില്‍ പ്രതിക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82ാം വകുപ്പും ഐപിസി വകുപ്പുകളുമാണ് ചുമത്തിയിരുന്നത്.

    കേസന്വേഷിക്കുന്ന ഡിവൈ എസ്പി മധുസൂധനന്‍ ചൊവ്വാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പെണ്‍കുട്ടിയെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചത് കണ്ടെത്താനായെന്നും ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നുമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ സൂചിപ്പിച്ചിരുന്നത്. ഇക്കഴിഞ്ഞ ജനുവരി 15 മുതല്‍ ഫെബ്രുവരി രണ്ട് വരെയുള്ള കാലയളവില്‍ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും സുഹൃത്തിന്റെ വീട്ടില്‍ വച്ചും കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സഹപ്രവര്‍ത്തകനായ അധ്യാപകന്റെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടിയെ നിരന്തരം വിളിച്ചുവരുത്തിയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ തുടക്കം മുതല്‍ അട്ടിമറി നീക്കം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു കൈമാറിയത്. കേസിനെ തുടര്‍ന്ന് ഒളിവില്‍പോയ പത്മരാജനെ ഒരു മാസത്തിനു ശേഷം ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

Palathayi pocso case: BJP leader released on bail



Tags:    

Similar News