വയനാട്ടില്‍ വന്‍ ഉരുള്‍പൊട്ടല്‍; 40 പേരെ കാണാതായെന്ന് റിപോര്‍ട്ട്; അമ്പലവും പള്ളിയും ഒലിച്ചുപോയി

പ്രദേശത്തേക്കുള്ള റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരന്തനിവരാണ സേനയ്ക്കും സമീപ സ്ഥലത്തേക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല.

Update: 2019-08-08 14:58 GMT

കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്. ചൂരല്‍മലയിലെ പൂത്തമലയിലാണ് ഇന്നലെ വൈകീട്ടോടെ വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഒരു മേഖല ഒന്നടങ്കം ഒലിച്ച് പോയെന്നാണ് റിപോര്‍ട്ട്. 40ഓളം പേരെ കാണാതായതായി നാട്ടുകാര്‍ പറയുന്നു. പ്രദേശത്തേക്കുള്ള റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരന്തനിവരാണ സേനയ്ക്കും സമീപ സ്ഥലത്തേക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല. രക്ഷാ പ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്തേക്ക് എത്തിപ്പെടാന്‍ സാധിച്ചാല്‍ മാത്രമേ ദുരന്ത വ്യാപ്തിയെക്കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം പുറത്തുവരൂ.

അതിനിടെ, ദുരന്തനിവാരണസേന സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായി സികെ ശശീന്ദ്രന്‍ എംഎല്‍എ അറിയിച്ചു. ഉരുള്‍പ്പൊട്ടലില്‍ അമ്പലും പള്ളിയും നിരവധി വാഹനങ്ങളും മണ്ണിനടിയിലായതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന റോഡുകള്‍ തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ട സൈന്യത്തോട് സംഭവസ്ഥലത്തേക്ക് പോവാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ അധികൃതരും അറിയിച്ചു.

അതേസമയം, കനത്തമഴയില്‍ ഉരുള്‍പൊട്ടലില്‍ വയനാട്ടില്‍ രണ്ടു പേര്‍ മരിച്ചിട്ടുണ്ട്. മുട്ടില്‍ പഴശ്ശികോളനിയിലെ സുമേഷ് (28), പ്രീനു (25) എന്നിവരാണ് മരിച്ചത്. വീട് ഒഴിഞ്ഞു പോവുന്നതിനിടെ

പനമരത്ത് യുവതി കുഴഞ്ഞ് വീണ് മരിച്ചു. കാക്കത്തോട് കോളനിയിലെ മുത്തു(24) ആണ് മരിച്ചത്. ഇതോടെ വയനാട്ടില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.കോഴിക്കോട് നിന്നും കുറ്റിയാടി ചുരം വഴിയുള്ള ഗതാഗതം കഴിഞ്ഞദിവസം തന്നെ തടസ്സപ്പെട്ടിരുന്നു. വ്യാഴാഴ്ച താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി.താമരശ്ശേരി ചുരം വഴി രാത്രി 12 മുതല്‍ രാവിലെ ആറു വരെ വാഹന ഗതാഗതം അനുവദിക്കില്ല. വൈകീട്ട് ആറു മുതല്‍ രാവിലെ ആറു വരെ വലിയ വലിയ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

അതിനിടെ, വയനാട് എംപി രാഹുല്‍ ഗാന്ധി കേരള മുഖ്യമന്ത്രിയുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. വയനാട്, മലപ്പുറം കലക്ടര്‍മാരുമായും അദ്ദേഹം ടെലഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.

Tags:    

Similar News