ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തിരിച്ചടി; രണ്ടു ഉത്തരവുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു

ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവും കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ നിന്നും ചിക്കനും ബീഫും ഒഴിവാക്കണമെന്നുമുള്ള ഉത്തരവുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്

Update: 2021-06-22 10:49 GMT

കൊച്ചി: ലക്ഷദ്വീപില്‍ പുതിയതായി നിയമിതനായ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ ഭരണ പരിഷ്‌ക്കാരങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിവാദ ഉത്തരവുകളില്‍ രണ്ടെണ്ണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവും കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ നിന്നും ചിക്കനും ബീഫും ഒഴിവാക്കണമെന്നുമുള്ള ഉത്തരവുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്.

ലക്ഷ ദ്വീപ് സ്വദേശിയായ ആയ അജ്മല്‍ അഹമ്മദിന്റെ പൊതു താല്‍പര്യ ഹരജിയില്‍ ആണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേയുടെ കാലാവധി. കൂടിയാലോചനകള്‍ നടത്താതെയുള്ള ഉത്തരവുകളാണ് ലക്ഷദ്വീപ് ഭരണകൂടം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഹരജിയില്‍ ആരോപിക്കുന്നു.ദ്വീപിലെ ഭരണാധികാരികള്‍ കാലങ്ങളായി കാത്തുസൂക്ഷിച്ചിരുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുന്ന നിലപാടാണ് പ്രഫുല്‍ ഖോഡാ പട്ടേലിന്റെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നു ഹരജിയില്‍ പറയുന്നു.

ദ്വീപിന്റെ സംസ്‌കാരവും പൈതൃകവും തകര്‍ക്കുന്നതിനു വേണ്ടി പട്ടേല്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. നൂറ്റാണ്ടുകളുട പഴക്കമുള്ള ദ്വീപുകാരുടെ ഭക്ഷണ സംസ്‌കാരമുള്ള കാര്യങ്ങള്‍ ബലം പ്രയോഗിച്ചും നിര്‍ബന്ധിച്ചും മാറ്റാനുള്ളതല്ലെന്നും ഹരജിയില്‍ പറയുന്നു. ദ്വീപ് ജനതയെ വേദനിപ്പിക്കുന്ന തരത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെയും പ്രഫുല്‍ പട്ടേലിന്റെയും പരിഷ്‌കാര നടപടികള്‍ തടയണമെന്നു ഹരജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ജൂണ്‍ 30 നു ഹരജി വീണ്ടും പരിഗണിക്കും.

Tags:    

Similar News