പ്രത്യേക പദവി റദ്ദാക്കിയ നടപടി; ജമ്മു കശ്മീരിന്റെ സമ്പദ് വ്യവസ്ഥയിൽ 15,000 കോടി നഷ്ടം
കരകൗശലം, വിനോദ സഞ്ചാരം, ഇ-കൊമേഴ്സ് സെക്ടറുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് വ്യവസായത്തിൽ 30,000 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു.
ശ്രീനഗർ: സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം പുറത്തുവന്ന ശേഷം ജമ്മു കശ്മീരിന്റെ സമ്പദ് വ്യവസ്ഥയിൽ കനത്ത നഷ്ടമുണ്ടായതായി റിപോർട്ട്. ആഗസ്ത് അഞ്ച് മുതൽ 15,000 കോടി നഷ്ടമായെന്നാണ് കണക്ക്. കശ്മീർ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി എന്ന വ്യാപാര വാണിജ്യ സംഘടന അവകാശപ്പെട്ടു.
കശ്മീർ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി പ്രസിഡന്റ് ഷെയ്ഖ് ആഷിഖ് ഹുസൈനാണ് നഷ്ടക്കണക്ക് മാധ്യമങ്ങളുമായി പങ്കുവെച്ചത്. ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത് മൂലമുള്ള തൊഴിൽ നഷ്ടം ഇതിന് മുകളിലാണ്. പ്രതിഷേധങ്ങളും സമരങ്ങളും കൂടുതൽ ആശങ്കപ്പെടുത്തുന്നതാണെന്നും ആഷിഖ് ഹുസൈൻ പറഞ്ഞു.
കരകൗശലം, വിനോദ സഞ്ചാരം, ഇ-കൊമേഴ്സ് സെക്ടറുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് വ്യവസായത്തിൽ 30,000 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇ-കൊമേഴ്സ് സെക്ടറിൽ 10,000 പേരാണ് ജോലിയില്ലാതെയായത്. കരകൗശല മേഖലയിൽ അരലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. കശ്മീരിൽ നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും സഞ്ചാരികളുടെ വരവ് പഴയ പടിയാകാത്തത് ജമ്മു കാശ്മീര്‍ വിനോദ സഞ്ചാരത്തിന്‍റെ ആശങ്ക വര്‍ധിപ്പിക്കുന്നു.
ആശയവിനിമയ നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ടെങ്കിലും, ആഗസ്ത് 5 ന് ആരംഭിച്ച നിയന്ത്രണങ്ങൾ എല്ലാ പ്രീപെയ്ഡ് മൊബൈൽ സേവനങ്ങളിലും ഇന്റർനെറ്റ് ഉപയോഗങ്ങളിലും ഇപ്പോഴും തുടരുന്നുണ്ട്. ഇൻറർനെറ്റ് പുനസ്ഥാപിച്ചതിനുശേഷം ഇൻഫർമേഷൻ ടെക്നോളജി വ്യവസായത്തിന് കുറച്ച് ആശ്വാസം ലഭിച്ചുവെങ്കിലും കശ്മീരിലെ വ്യാപാരത്തിന്റെ മൊത്തത്തിലുള്ള സ്ഥിതി മോശമാണെന്നും ആഷിഖ് ഹുസൈൻ കൂട്ടിച്ചേർത്തു.