ഹൂതികളുടെ രംഗപ്രവേശം; യുദ്ധം കൂടുതല്‍ സങ്കീര്‍ണമാകും, ആഗോള സാമ്പത്തിക മേഖലയിലും വലിയ പ്രത്യാഘാതം
ഹൂതികള്‍ (Houthi movement) യുദ്ധത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നത് പശ്ചിമേഷ്യയിലും ആഗോളതലത്തിലും വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍. ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമാകാന്‍ ഇടയാക്കുന്ന ഹൂതികളുടെ ഇടപെടല്‍ ആഗോള സാമ്പത്തിക മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. പശ്ചിമേഷ്യയിലെ യുദ്ധം ഒരു മാസം പിന്നിട്ടതിന് തൊട്ടുപിന്നാലെയാണ് യുദ്ധമുഖത്തേക്ക് ആദ്യമായി ഹൂതികള്‍ രംഗപ്രവേശം ചെയ്തത്. ഇസ്രായേലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയാണ് ഇവര്‍ ഇറാനുമായുള്ള സൗഹൃദം ഒരിക്കല്‍ കൂടി അടയാളപ്പെടുത്തിയത്. ഹൂതികളുടെ മിസൈല്‍ ആക്രമണം ഉണ്ടായതായി ഇസ്രായേലും സ്ഥിരീകരിച്ചു.
ഹൂതികളുടെ ആക്രമണം കടുത്താല്‍ കടല്‍ ഗതാഗതത്തിന് വലിയ ആഘാതം സൃഷ്ടിക്കും. ഹൂതികള്‍ ഇതിനകം തന്നെ റെഡ് സീ വഴി പോകുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയിട്ടുണ്ട്. എണ്ണ കപ്പലുകള്‍ക്കും ചരക്ക് കപ്പലുകള്‍ക്കും ഭീഷണി കൂടും. സൂയിസ് കനാല്‍ (Suez Canal) വഴി പോകുന്ന വ്യാപാരം കുറയാന്‍ കാരണമാകും. ഇതോടെ ലോകത്ത് സാധനങ്ങളുടെ വില ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
എണ്ണവില കുതിച്ചുയരും. മിഡില്‍ ഈസ്റ്റ് മേഖലയില്‍ യുദ്ധം വ്യാപിക്കുമ്പോള്‍:
സൗദി അറേബ്യ, ഇറാന്‍ എന്നിവിടങ്ങളിലെ എണ്ണ ഉത്പാദനത്തേയും ഗതാഗതത്തേയും ബാധിക്കും. ആഗോള മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരും. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ പെട്രോള്‍-ഡീസല്‍ വില ഇനിയും കൂടും. ഹൂതികള്‍ കൂടി യുദ്ധത്തില്‍ പങ്കാളികളായതോടെ യുദ്ധം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കും. നിലവില്‍ ഹിസ്ബുല്ല യുദ്ധത്തിന്റെ ഭാഗമായിട്ടുണ്ട്. ഇസ്രായേലിന് നേര ആക്രമണം കടുപ്പിക്കുമെന്ന് ഹിസ്ബുല്ലയും അറിയിച്ചിട്ടുണ്ട്. ഇതോടെ ഇറാന്‍, ഇസ്രായേല്‍, യുഎസ് സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമാകും.
വ്യാപക തടസ്സം രൂക്ഷമാകുന്നതോടെ ആഗോള സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കും. വ്യാപര തടസ്സം, ഇന്‍ഷൂറന്‍സ് ചെലവ് വര്‍ധന, സപ്ലേ ചെയിനുകളുടെ തകര്‍ച്ച തുടങ്ങി സാമ്പത്തിക ക്രമത്തെ തന്നെ യുദ്ധം തകര്‍ക്കും. യുദ്ധം നീണ്ട് പോകുന്നത് സ്റ്റാഗ്ഫ്‌ലാഷന് ഇടയാക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് ഉയരും. കയറ്റുമതി/ഇറക്കുമതി വൈകാനും ഇടയാക്കും. ഗള്‍ഫ് മേഖലയെ ആശ്രയിക്കുന്നത് കൊണ്ട് കേരളം പോലുള്ള സംസ്ഥാനങ്ങളെ നേരിട്ട് യുദ്ധം ബാധിക്കും.
ആഗോള എണ്ണ കയറ്റുമതിയുടെ നിര്‍ണായക ധമനിയായ ഹോര്‍മുസ് കടലിടുക്ക് ഫെബ്രുവരി 28 മുതല്‍ ഫലപ്രദമായി അടച്ചിട്ടിരിക്കുകയാണ്. യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതോടെയാണ് വിശാലമായ യുദ്ധത്തിന് തുടക്കമിട്ടത്. ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈയെ വധിച്ചതോടെ ഇറാന്‍ സര്‍വ സന്നാഹങ്ങളും പുറത്തെടുത്ത് തിരിച്ചടിച്ചു. ഇസ്രായേലിനും യുഎസ് ക്യാംപുകള്‍ക്കും നേരെ മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നു. നൂറുകണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കൊന്ന് തള്ളിക്കൊണ്ടാണ് ഇസ്രായേല്‍-യുഎസ് സൈന്യം യുദ്ധത്തിന് തുടക്കം കുറിച്ചത്. ഇതുവരെ ഇറാനില്‍ ഏകദേശം 2,000 പേരും ലെബനനില്‍ 1,100-ലധികം ആളുകളും കൊല്ലപ്പെട്ടു.
ഷിപ്പിംഗ് ഗതാഗതം കുത്തനെ കുറഞ്ഞു, സമുദ്ര ഗതാഗതം ഏകദേശം 90% കുറഞ്ഞു. സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഏകദേശം 150 കപ്പലുകള്‍ മാത്രമാണ് കടലിടുക്കിലൂടെ കടന്നുപോയിട്ടുള്ളൂ. ഏകദേശം 2,000 കപ്പലുകള്‍ ഇരുവശത്തും കുടുങ്ങിക്കിടക്കുന്നതിനാല്‍ ആഗോള എണ്ണവില ബാരലിന് 100 ഡോളറിനു മുകളിലേക്ക് ഉയര്‍ന്നു. ഇറാന്റെ ഇസ് ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) ജലപാതയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കപ്പലകളുടെ പൂര്‍ണമായ വിവരങ്ങള്‍ ഐആര്‍ജിസിക്ക് കൈമാറണം. കടന്നു പോകുന്ന കപ്പലുകള്‍ ചരക്ക് മാനിഫെസ്റ്റുകള്‍, ക്രൂ വിശദാംശങ്ങള്‍, ലക്ഷ്യസ്ഥാന വിവരങ്ങള്‍ എന്നിവ സമര്‍പ്പിച്ച് ക്ലിയറന്‍സ് കോഡുകള്‍ നേടണം. ഇറാനിയന്‍ ജലപാതയിലൂടെ അകമ്പടിയോടെ നീങ്ങണം.
ചില കപ്പലുകള്‍ ഓരോ ക്രോസിംഗിനും 2 മില്യണ്‍ ഡോളര്‍ വരെ നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇടപാടുകള്‍ ചൈനീസ് യുവാനില്‍ തീര്‍പ്പാക്കിയതായി പറയപ്പെടുന്നു. വരുമാന മാര്‍ഗമായി അത്തരം ടോള്‍ സംവിധാനങ്ങള്‍ ഔപചാരികമാക്കാന്‍ ഇറാനിയന്‍ നിയമനിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ആലോചിക്കുന്നു.
ഇറാനെതിരായ അധിനിവേശ നീക്കം അവസാനിക്കുന്നത് വരെ തങ്ങളുടെ സൈനിക നടപടികള്‍ തുടരുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചു. അതേസമയം ഇറാനെതിരായ സൈനിക നടപടികള്‍ വേഗത്തില്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രത്യാശ പ്രകടിപ്പിച്ചു. പക്ഷെ നിലവിലെ സാഹചര്യം യുദ്ധം വേഗത്തില്‍ അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കുന്നതല്ല.
അതിനിടെ ടെഹ്‌റാനില്‍ ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ആക്രമണം നടത്തി. ലബനനില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകരും ഒരു സൈനികനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച സൗദി അറേബ്യയിലെ വ്യോമതാവളത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 12 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അമേരിക്കയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് ആക്രമണം നടത്തിയത്. മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചര്‍ച്ച നടത്തി. ഇതിന്റെ ഭാഗമായി പാകിസ്താന്റെ നേതൃത്വത്തില്‍ തുര്‍ക്കി, സൗദി വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരുന്നുണ്ട്. എങ്കിലും ഉടനടി ഒരു സമാധാന ഉടമ്പടിക്ക് സാധ്യത കുറവാണ്. ഫെബ്രുവരി 28-ന് ആരംഭിച്ച ഈ യുദ്ധം ഇതിനോടകം ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്തു. ആഗോള എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയത് ലോക സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. വിതരണ ശൃംഖലയിലുണ്ടായ ഈ തടസ്സം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധിക്കാണ് വഴിതെളിച്ചിരിക്കുന്നത്. യുദ്ധം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് ആഗോള സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

